കണ്ണൂർ :ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ ത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയത് അതീവ ഗുരുതരമായ ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നു കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. കണ്ണൂർ ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിന് ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കണം. ഉഷ ജോസഫിന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് തൊഴിലാളിയായ ഉഷ അഞ്ചു വർഷം നരകതുല്യമായ ജീവിതത്തിലൂടെയാണ് കടന്നുപോയത്. അവർ സഹിച്ച വേദനയും യാതനയും അവർണനീയമാണ്. അമേരിക്കൻ നിലവാരത്തിലെത്തിയെന്ന് അവകാശപ്പെടുന്ന കേരളത്തിലെ സർക്കാർ ആശുപത്രിയിൽ ഇനി കാലുകുത്തില്ലെന്നാണ് ഉഷ പറയുന്നത്.കേരളത്തിന്റെ ആരോഗ്യ രംഗം ഇടതു സർക്കാർ തകർത്തുകളഞ്ഞെന്ന് സണ്ണി ജോസഫ് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിൽ സമാനമായ ദുരവസ്ഥ നേരിട്ട ഹർഷിനയെ സർക്കാർ വഞ്ചിച്ചു. അവർ മൂന്നു വർഷമായി സമരമുഖത്താണ്. അവരുടെ ജീവിത യാതനകൾ കേട്ട് കേരളം തരിച്ചു പോയി.കണ്ണൂരിലെ ബോംബ് നിർമാണത്തിന്റെ പിന്നിലുള്ള പ്രതികളെ ഉടൻ പിടികൂടണം. ഭരണകക്ഷിയുടെ സ്വാധീനം മൂലം അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നു സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
Scissors stuck in stomach incident

































