കാസർകോട്: ബേക്കൽ പൂച്ചക്കാട് അരയാൽ തറയിലെ വീട്ടിൽ നിന്നു 45 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശിയെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ മേട്ടുപ്പാളയം ആലംകൊമ്പ് കരിമൊക്കൈ സ്വദേശി രാജൻ എന്ന നടരാജൻ (61) ആണ് ബേക്കൽ സി ഐ ശിവം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
മെയ് ഒൻപതിന് രാവിലെ 6.30നും മെയ് 10ന് ഉച്ചയ്ക്ക് 12നും ഇടയിലുള്ള സമയത്താണ് നാടിനെ നടുക്കിയ കവർച്ച നടന്നത്. പൂച്ചക്കാട് അരയാൽ തറയിൽ ഹലീമയുടെ വീടിൻ്റെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 45 പവൻ്റെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ ഹലീമയുടെ പരാതിയിൽ ബേക്കൽ പൊലി സാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് നടരാജനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുമ്പും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡിലായ പ്രതിയെ, കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി.
കസ്റ്റഡിയിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് തൊണ്ടിമുതൽ ഒളിപ്പിച്ച സ്ഥലം പ്രതി പൊലിസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് പ്രതിയുമായി നടത്തിയ പരിശോധനയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള നേതാജി റോഡിലെ രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തുകയായിരുന്നു.
മാല, മോതിരം, വള എന്നിവയടങ്ങുന്ന സ്വർണാഭരണങ്ങൾ പൂർണമായും പൊലിസ് കസ്റ്റഡിയിലെടുത്തു.
Gold theft case





































