പത്തനംതിട്ട: ബിയർ കുപ്പിയിലെ വിലയേക്കാള്‍ കൂടുതല്‍ പണം ഈടാക്കിയ ബിവറേജസ് ഔട്ട്‌ലെറ്റിന് ഉപഭോക്തൃ കോടതിയുടെ ശക്തമായ താക്കീത്. മദ്യക്കുപ്പിയില്‍ രേഖപ്പെടുത്തിയ പരമാവധി വില്‍പ്പന വിലയേക്കാള്‍ (MRP) 10 രൂപ അധികം വാങ്ങിയതിന് പത്തനംതിട്ട പെരുനാട് ബെവറജസ് ഡിപ്പോ മാനേജർക്ക് 25,010 രൂപ പിഴ ചുമത്തി. പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റേതാണ് ഈ നിർണായക ഉത്തരവ്.
റാന്നി പെരുനാട് മാമ്പാറ സ്വദേശി വാലുപുരയിടത്തില്‍ എ.ടി. ആകാശ് സമർപ്പിച്ച ഹർജിയിലാണ് കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ഫോറം വിധി പ്രസ്താവിച്ചത്. പെരുനാട് സ്ഥിതിചെയ്യുന്ന ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും ഹർജിക്കാരൻ 650 മില്ലി.ലിറ്റർ ബിയർ വാങ്ങിയപ്പോഴാണ് സംഭവം.
ബിയർ കുപ്പിയില്‍ രേഖപ്പെടുത്തിയിരുന്ന എം.ആർ.പി. 170 രൂപ യായിരുന്നു. എന്നാല്‍ കൗണ്ടറിലെ ജീവനക്കാർ ബില്ല് നല്‍കിയത് 180 രൂപയ്ക്കാണ്. കുപ്പിയിലെ വിലയേക്കാള്‍ 10 രൂപ കൂടുതല്‍ ഈടാക്കിയത് ചോദ്യം ചെയ്ത ഹർജിക്കാരനോട്, കംപ്യൂട്ടറിലെ എം.ആർ.പി. പ്രകാരമുള്ള തുകയേ വാങ്ങാൻ കഴിയൂ എന്നും പരാതിയുണ്ടെങ്കില്‍ നല്‍കിക്കൊള്ളാനും ജീവനക്കാർ മറുപടി നല്‍കി. പഴയ എം.ആർ.പി. രേഖപ്പെടുത്തിയ സ്റ്റോക്കുകള്‍ പുതിയവിലയില്‍ വില്‍ക്കാൻ അനുമതി നല്‍കുന്ന ഗവണ്‍മെന്റ് ഓർഡർ ഉണ്ടെന്നായിരുന്നു ബിവറേജസ് കോർപ്പറേഷന്റെ വാദം. ഗവണ്‍മെന്റിന്റെ ഈ നിർദ്ദേശം നിയമവിരുദ്ധമാണെന്ന് കമ്മിഷൻ കണ്ടെത്തി.
Content Highlight: Beverages corporation




































