അകലാപുഴ (വടകര): മുപ്പത്തി രണ്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന വാഹനാപകടത്തിൽ കഴുത്തിന് താഴെ ശരീരഭാഗം മുഴുവനും തളർന്ന് പോയിട്ടും സ്വന്തം ഇഛാശക്തിയും മനോധൈര്യവും കൊണ്ട് സമൂഹത്തിന് തന്നെ പ്രചോചദനമാകുന്ന രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്ന കാട്ടുകണ്ടി കുഞ്ഞബ്ദുള്ള സാഹിബിൻ്റെയും അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും കൂടെ ഒരു പകൽ ചെലവഴിച്ച് പി ടി എച്ച് കൊളച്ചേരി മേഖല വളണ്ടിയർമാർ അനുഗ്രഹീതരായി.

വടകര അകലാപ്പുഴ ഹൗസിങ്ങ് ബോട്ട് റിസോട്ടിൽ സംഘടിപ്പിച്ച വളണ്ടിയർ സംഗമത്തിൽ കാട്ടുകണ്ടി കുഞ്ഞബ്ദുള്ളയുടെ സ്വന്തം അനുഭവത്തിൽ നിന്നും കോറിയിട്ട വചനങ്ങൾ ഏറെ കൗതുകം സൃഷ്ടിക്കുന്നതായിരുന്നു. അപകടത്തിന് മുമ്പും ശേഷവും അദ്ദേഹത്തിൻ്റെ നിഴലായി അദ്ദേഹത്തോടൊപ്പുള്ള ഭാര്യ റുഖിയയുടെ അനുഭവ സാക്ഷ്യം ഏറെ പ്രചോദനം നൽകുന്നതായിരുന്നു. ഭർത്താവിൻ്റെ പരിചരണം ഏറ്റെടുത്തതിനോടൊപ്പം മക്കളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഒരു മുടക്കവും വരുത്താതെ അവരെ ഉയർന്ന നിലയിലെത്തിക്കുന്നതിന് അവർ സഹിച്ച ത്യാഗം ആരേയും വിസ്മയിപ്പിക്കുന്നതാണ്.
അവശതകൾക്കിടയിലും കുറിപ്പുകളെഴുതുന്നതിലും കുറിപ്പുകൾ പുസ്തമാക്കി പ്രസിദ്ധീകരിക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന അദ്ദേഹത്തിൻ്റെ
" പ്രത്യാശയുടെ അത്ഭുത ഗോപുരം " എന്ന പുസ്തകം മലയാളം, ഇംഗ്ലീഷ്, അറബിക് ഭാഷകളിലായി അഞ്ച് പതിപ്പുകൾ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
സംഗമം പി ടി എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിലിന്റെ അധ്യക്ഷതയിൽ പി ടി എച്ച് സ്റ്റേറ്റ് ഫംഗ്ഷണൽ ഓഫീസർ ഡോ: എം എ അമീറലി ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേറ്റർ റാഫി എളേറ്റിൽ സദസ്സുമായി സംവദിച്ചു. കാട്ടുകണ്ടി ഹംസയുടെ മായാജാല വിദ്യകൾ സദസ്സിന് വിസ്മയക്കാഴ്ചയായി. അകലാപുഴ മലബാർ റോയൽ ക്രൂയിസ് എം ഡി അബ്ദുൽ മജീദ് സംസാരിച്ചു. പി ഉമ്മർ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
പി ടി എച്ച് സെക്രട്ടറിമാരായ ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും, മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു
Kolacherry region PTH volunteers meet