കോഴിക്കോട്: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സകൂളുകളില്‍ നടത്തുന്ന സൂംബ ഡാന്‍സ് പദ്ധതിയുമായി പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സൂംബ ഡാന്‍സിനെതിരായ എതിർപ്പ് ലഹരിയേക്കാൾ വലിയ വിഷമാണെന്നും അത് സമൂഹത്തിൽ വർഗീയത വളർത്തുമെന്നും ശിവൻകുട്ടി പറഞ്ഞു.


ആരും കുട്ടികളോട് അല്പ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. മതസംഘടനകൾ ആടിനെ പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുന്നു. അത് ഭൂരിപക്ഷ വർഗീയത വളർത്താനെ ഉപകരിക്കൂ. രാജ്യത്ത് ഹിജാബിനെതിരെ ക്യാമ്പയിൽ നടന്നപ്പോൾ അതിനെതിരെ പുരോഗമന പ്രസ്ഥാനങ്ങൾ നിലപാട് എടുത്തു. ഇത്തരം ആരോഗ്യകരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സർക്കാർ ഇപ്പോഴത്തെ നിലപാടുമായി മുന്നോട്ട് പോകുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
എയറോബിക് ഡാൻസ്, ഫ്രീ സ്റ്റൈൽ ഡാൻസ് എന്നിവയും സ്കൂളുകളിൽ നടപ്പാക്കും. സർക്കാർ മുന്നോട്ട് വയ്ക്കുന്ന പഠന പ്രക്രിയയിൽ എല്ലാ വിദ്യാർഥികളും പങ്കാളികൾ ആകണം. അതിൽ രക്ഷിതാക്കൾക്ക് ഇടപെടാൻ ആവില്ല.. തെറ്റിദ്ധാരണ ഉള്ളവരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
V Sivankutty