പാണപ്പുഴ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പരിയാരം ഗവ. ആയുർവേദ മെഡിക്കൽ കോളേജിന് 20000 രൂപയും ഹോസ്പിറ്റലിനു 5000 രൂപയും പിഴയിട്ടു. ആയുർവേദ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കോളേജിന്റെ ടെറസിൽ വലിയ തോതിൽ ഉപയോഗ ശൂന്യമായ ഫർണിച്ചർ വസ്തുക്കളും ഇലക്ട്രോണിക്ക്സ് ഉപകരണങ്ങളും കാലങ്ങളായി കൂട്ടിയിട്ട നിലയിൽ കണ്ടെത്തി.
ലാബുകളിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ തരം തിരിക്കാതെയാണ് സംഭരിച്ചു വെക്കുന്നതെന്നും ജൈവ - അജൈവ മാലിന്യങ്ങൾ ഉൾപ്പെടെ വേർതിരിക്കാതെ കോളേജിന്റെ മിനി എം. സി. എഫിൽ കെട്ടി വെച്ചിരിക്കുന്നതായും കണ്ടെത്തി. കോളേജ് പരിസരത്തു സ്ഥാപിച്ചിരിക്കുന്ന ഇൻസിനറേറ്ററിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ളവ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും ശ്രദ്ധയിൽ പെട്ടു. കോളേജ് ഹോസ്റ്റലുകളിൽ നടത്തിയ പരിശോധനയിൽ ജൈവ - അജൈവ മാലിന്യങ്ങൾ കുഴിയിൽ ഒന്നിച്ചു കൂട്ടിയിട്ട നിലയിൽ കണ്ടെത്തി. ഉപയോഗ ശൂന്യമായ സെറാമിക് മാലിന്യങ്ങളും വയറിങ്, പൈപ്പ് ഉൾപ്പെടെയുള്ള മാലിന്യങ്ങളും കാലങ്ങളായി ഹോസ്റ്റൽ കോമ്പൗണ്ടിൽ കൂട്ടിയിട്ട നിലയിലും കണ്ടെത്തി. ലേഡീസ് ഹോസ്റ്റലിലെ സെപ്റ്റിക് ടാങ്ക് ഓവർ ഫ്ലോ ചെയ്ത് മലിന ജലം പുറത്തേക്ക് ഒഴുകുന്നതായും പ്രദേശത്ത് കെട്ടി കിടക്കുന്നതായും രൂക്ഷ ഗന്ധം പരത്തുന്നതായും സ്‌ക്വാഡ് കണ്ടെത്തി. ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിൽ ഉപയോഗ ശൂന്യമായ ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവ ഹോസ്പിറ്റലിന്റെ പല ഇടങ്ങളിലായി കൂട്ടിയിട്ട നിലയിൽ കണ്ടെത്തി. ആയുർവേദ മെഡിക്കൽ കോളേജിന് 20000 രൂപയും ഹോസ്പിറ്റലിനു 5000 രൂപയും സ്‌ക്വാഡ് പിഴ ഇടുകയും ഫർണിച്ചർ ഇലക്ട്രോണിക്സ് മാലിന്യങ്ങൾ ഉടൻ തന്നെ ശാസ്ത്രീയമായി കൈയൊഴിയുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ഖര -ദ്രവ മാലിന്യങ്ങൾ നിശ്ക്കർഷിച്ച രീതിയിൽ സംസ്‌ക്കരിക്കാനും സ്‌ക്വാഡ് നിർദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജ്യോതി വി വി തുടങ്ങിയവർ പങ്കെടുത്തു
Pariyaram Govt. Ayurveda Medical College and Hospital fined Rs. 25,000



































