തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. നിയമസഭയിൽ ശ്രദ്ധ നേടി ഇടത് വിമതരുടെ സത്യപ്രതിജ്ഞ. തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ സത്യപ്രതിജ്ഞ ചെയ്തത് പിണറായി വിജയന് ഹസ്തദാനം നൽകിയ ശേഷമാണ്. പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ സത്യപ്രതിജ്ഞ പിണറായി വിജയനെ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു. തിരികെ പിണറായി വിജയനും അഭിവാദ്യം ചെയ്തു.
പ്രോടെം സ്പീക്കറായ ജി. സുധാകരൻ ബഹുമാന്യനായ മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശനെയും ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവെന്ന് പിണറായി വിജയനെയും അഭിസംബോധന ചെയ്തതും ശ്രദ്ധേയമായി. സിപിഐഎം നേതാക്കളായിരുന്ന ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു പാർട്ടി വിട്ട് യുഡിഎഫ് പിന്തുണയിൽ മത്സരിച്ചത്.
ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുന്നത്. പ്രോടെം സ്പീക്കർ ജി. സുധാകരനാണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത്. അക്ഷരമാലാ ക്രമമനുസരിച്ച് വി.ഇ. അബ്ദുൾ ഗഫൂറാണ് ആദ്യം സത്യവാചകം ചൊല്ലിയത്.
കോൺഗ്രസിൻ്റെ യുവമുഖങ്ങളായ കെ.എം. അഭിജിത്തും അബിന്‍ വര്‍ക്കിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷത്ത് നിന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് പുനലൂർ എംഎൽഎ സി. അജയ് പ്രസാദാണ്. മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്‌റഫ് കന്നട ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി.ഇ. അബ്ദുൾ ഗഫൂർ, പാറക്കൽ അബ്‌ദുള്ള, ബിന്ദു കൃഷ്ണ തുടങ്ങിയവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, സി. അജയ് പ്രസാദ്, എൻ.കെ. അക്ബർ, ഒ.എസ്. അംബിക, വി.ടി. ബൽറാം, കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.
രമേശ് ചെന്നിത്തല, കെ. മുരളീധരൻ, രമേശ് പിഷാരടി തുടങ്ങിയവർ ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാത്ത യുഡിഎഫ് നിരയിലെ ആദ്യ എംഎൽഎയായി വി.ടി. ബൽറാം. ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ചാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്.
TK Govindan and V Kunhikrishnan
































