അള്‍ട്രാവയലറ്റ് (UV) രശ്മികളുടെ തോത് വർധിക്കാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.തുടർച്ചയായി നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് സൂര്യാതപം, ചർമ്മരോഗങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയത്താണ് അള്‍ട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്ന നിലയില്‍ രേഖപ്പെടുത്തുന്നത് എന്നതിനാല്‍, ഈ സമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
പുറംജോലികളില്‍ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികള്‍ എന്നിവർക്ക് പുറമെ പ്രതിരോധശേഷി കുറഞ്ഞവരും ചർമ്മ-നേത്ര രോഗങ്ങളുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണം. വെയിലത്തിറങ്ങുമ്പോള്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാനും ശരീരം പൂർണ്ണമായി മറയ്ക്കുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കണം. യാത്രകള്‍ക്കിടയില്‍ തണലുള്ള ഇടങ്ങളില്‍ വിശ്രമിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും നിർജ്ജലീകരണവും മറ്റ് ശാരീരിക അസ്വസ്ഥതകളും ഒഴിവാക്കാൻ സഹായിക്കും.
ഉഷ്ണമേഖലാ പ്രദേശങ്ങളിലും തെളിഞ്ഞ ആകാശമുള്ളപ്പോഴും യുവി സൂചിക ഉയരാൻ സാധ്യതയുണ്ട്. കൂടാതെ ജലാശയങ്ങള്‍, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ ഈ രശ്മികളെ പ്രതിഫലിപ്പിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. സംസ്ഥാനത്തെ 14 സ്റ്റേഷനുകളിലെ തത്സമയ യുവി സൂചിക വിവരങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സുരക്ഷാ മുൻകരുതലുകള്‍ കർശനമായി പാലിക്കുന്നത് വഴി അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍പ്പിക്കുന്ന ആരോഗ്യ ആഘാതങ്ങള്‍ ഒരു പരിധിവരെ തടയാനാകും.
Levels of ultraviolet rays are increasing in the state

































