തിരുവനന്തപുരം: വിഷു ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങൾ വരാനിരിക്കെ സംസ്ഥാനത്ത് ഗാർഹിക പാചകവാതക വിതരണം തടസ്സമില്ലാതെ തുടരുമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ ഗ്യാസ് ക്ഷാമമുണ്ടാകുമെന്ന വ്യാജപ്രചാരണത്തെ തുടർന്ന് ഉപഭോക്താക്കൾ കൂട്ടത്തോടെ സിലിണ്ടറുകൾ ബുക്ക് ചെയ്തത് വലിയ തിരക്കിന് കാരണമായിരുന്നു. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കായി മതിയായ സ്റ്റോക്ക് ഉണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. വീടുകളിലെ വിതരണം സുഗമമാക്കുന്നതിനായി വാണിജ്യ സിലിണ്ടറുകളുടെ ഉൽപ്പാദനം നിലവിൽ വെട്ടിക്കുറച്ചിട്ടുണ്ട്. ഐ.ഒ.സി, ബി.പി.സി, എച്ച്.പി.സി എന്നീ കമ്പനികളുടെ പക്കൽ അടുത്ത രണ്ടാഴ്ചത്തേക്കുള്ള സ്റ്റോക്ക് നിലവിലുണ്ട്. വാണിജ്യ സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഹോട്ടൽ മേഖലയെ ബാധിച്ച സാഹചര്യത്തിൽ, വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. ആശുപത്രികൾക്കും സ്കൂളുകൾക്കും മുൻഗണന നൽകിയാണ് നിലവിൽ വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യുന്നത്.
domestic cooking gas supply in the state will continue without interruption





































