തിരുവനന്തപുരം: കേരളത്തിൽ പാചകവാതക വിതരണം സ്തംഭിച്ചതോടെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തി. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വരുന്ന തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ വിവിധ എണ്ണക്കമ്പനികളുടെ ബോട്ട്ലിംഗ് പ്ലാന്റുകളിലേക്ക് മാർച്ചും സംഘടിപ്പിക്കും.
ഹോട്ടൽ മേഖലയെ അവശ്യ സർവീസായി പരിഗണിച്ച് മുൻഗണനാക്രമത്തിൽ ഗ്യാസ് ലഭ്യമാക്കണമെന്നാണ് പ്രധാന ആവശ്യം. അതേസമയം, വിതരണത്തിലെ കുറവ് പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു. ഇറാനിൽ നിന്ന് കൂടുതൽ എൽപിജി ടാങ്കറുകൾ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ക്ഷാമം മുതലെടുത്ത് നടത്തുന്ന പൂഴ്ത്തിവെപ്പിനെതിരെയും സർക്കാർ കർശന നടപടിയെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പൂഴ്ത്തിവെച്ച 15,000 സിലിണ്ടറുകൾ അധികൃതർ പിടിച്ചെടുത്തു. വിതരണം സാധാരണ നിലയിലാക്കാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
LPG crisis





































