കണ്ണപുരം: പ്രദേശത്ത് മനപ്പൂർവ്വം രാഷ്ട്രീയ സംഘർഷവും ലഹളയും ഉണ്ടാക്കാൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കളെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇരിണാവ് സ്വദേശി ദീപക് പി. (34), കണ്ണപുരം ചെറുകുന്ന് സ്വദേശി അരുൺ ടി.ബി. (32) എന്നിവരെയാണ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ജൂൺ 3-ാം തീയതി രാത്രി 11 മണിക്കും ജൂൺ 4-ാം തീയതി പുലർച്ചെ 5 മണിക്കും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെറുകുന്ന് അമ്പലപ്പുറം നാഷണൽ ക്ലബിന് സമീപം, ചെറുകുന്ന് അമ്പലത്തിന്റെ കിഴക്കുഭാഗം, കതിരുവെക്കും തറ, കണ്ണപുരം ഗേൾസ് സ്കൂളിന് സമീപം, ടാക്സി സ്റ്റാൻഡ്, പഴയങ്ങാടി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന സിപിഎം, ഡിവൈഎഫ്ഐ സംഘടനകളുടെ കൊടിമരങ്ങളും പ്രചാരണ ഫ്ലക്സ് ബോർഡുകളുമാണ് പ്രതികൾ വ്യാപകമായി നശിപ്പിച്ചത്. കൂടാതെ ചെറുകുന്ന് തറയിലെ നായനാർ മന്ദിരത്തിൽ സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും ബോർഡുകളും ഇവർ തകർത്തിട്ടുണ്ട്.
അന്വേഷണം വഴിതെറ്റിക്കാൻ കൃത്യം നടത്തിയ ശേഷം പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ പ്രതികൾ ഗ്രാമങ്ങളിലെ അറിയപ്പെടാത്ത വഴികളിലൂടെ വിവിധ ഭാഗങ്ങളിലേക്ക് ബൈക്ക് ഓടിച്ചുപോയി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചിരുന്നു.
തുടർന്ന് സബ് ഇൻസ്പെക്ടർ സുനിൽ എ.എസ്.ഐ. സനൽ, എസ്.സി.പി.ഒ. രമിത്ത് എന്നിവരടങ്ങുന്ന സംഘം പ്രദേശത്ത് നടത്തിയ തന്ത്രപരമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞത്. ലഭ്യമായ എല്ലാ തെളിവുകളും ശാസ്ത്രീയമായ അന്വേഷണ രീതികളും സമഗ്രമായി കോർത്തിണക്കി പോലീസ് സംഘം നടത്തിയ കൃത്യമായ നീക്കങ്ങളാണ് പ്രതികളെ വലയിലാക്കാൻ സഹായിച്ചത്. ഒളിവിൽ പോകാൻ ശ്രമിച്ച പ്രതികളെ എസ്.ഐ. സുനിൽ, എസ്.ഐ. അസ്കർ, എ.എസ്.ഐ മാരമായ സനൽ, രാജേഷ്, എസ്.സി.പി.ഒ മാരായ രമിത്ത് ധനേഷ് എന്നിവരടങ്ങുന്ന കണ്ണപുരം പോലീസ് സംഘമാണ് വലയിലാക്കിയത്.
Content Highlight: Accused arrested



































