കണ്ണൂർ : ദുരൂഹ സാഹചര്യത്തിൽ മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി. കരുവഞ്ചാൽ ഹണി ഹൗസിന് സമീപം കുളത്തിനാൽ ബിജുവിന്റെ പൂട്ടിയിട്ട വീടിന് സമീപത്താണ് മനുഷ്യന്റെ തലയോട്ടിയുടെയും കൈ കാലുകളുടെയും അസ്ഥികൾ കണ്ടെത്തിയത്. പ്രവാസിയായ ബിജുവിന്റെ വീട് ഒരു വർഷമായി പൂട്ടി കിടക്കുകയാണ്. അടുത്ത ആഴ്ച ബിജുവും കുടുംബവും നാട്ടിലേക്ക് വരുന്നതിന് മുന്നോടിയായി വീടും പരിസരവും വൃത്തിയാക്കാൻ ജോലിക്കാരെ ഏൽപ്പിച്ചിരുന്നു. കാട് വെട്ടിത്തെളിക്കുന്നതി നിടെ ശനിയാഴ്ച വൈകിട്ട് അഞ്ചോടെ വീടിന്റെ പുറകുവശത്തായി പല ഭാഗങ്ങളിലായാണ് അസ്ഥി കണ്ടെത്തിയത്. സമീപത്തായി പഴകിയ കാവി മുണ്ടും ട്രൗസറും ഷർട്ടും കിടപ്പുണ്ട്. തൊഴിലാളികൾ ആലക്കോട് പൊലീസിൽ വിവരമറിയിച്ചു. തളിപ്പറമ്പ് ഡിവൈഎസ്‌പി കെ ഇ പ്രേമചന്ദ്രൻ, ആലക്കോട് എസ്എച്ച്ഒ മഹേഷ് കെ നായർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഞായർ രാവിലെ കണ്ണൂരിൽ നിന്നും ഫോറൻസിക് വിദഗ്ധർ ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തും. ഇനിയും അസ്ഥികളും മറ്റും ഉണ്ടോ എന്നറിയാൻ പൊലീസ് പരിശോധന നടത്തും. സമീപപ്രദേശ ങ്ങളിൽ നിന്ന് ഉൾപ്പെടെ കാണാതായ ആളുകളെ കുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.
Bones and skull found in Alakode