കണ്ണൂർ: ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷ്ടിച്ചു. ചാലാട് പഞ്ഞിക്കയിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ പി വി മുഹമ്മദ് നിഹാലിന്റെ ഉടമസ്ഥതയിലുള്ള റോയൽ ഫിഷ് ഫാമിലാണ് ഒന്നര ലക്ഷം രൂപയോളം വിലവരുന്ന വളർത്തുമത്സ്യങ്ങളും അക്വേറിയങ്ങളും ഫിൽട്ടറുകളും മത്സ്യതീറ്റയും മോഷണം പോയത്.
വെള്ളിയാഴ്ച്ച രാത്രി 11 മണിക്കും ശനിയാഴ്ച്ച പുലർച്ചെ 5 മണിക്കുമിടയിലാണ് സംഭവം. ഉടമയുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.
വളർത്തു മത്സ്യങ്ങളിൽ ഒരെണ്ണത്തിന് 2000 രൂപയോളം വിലവരുന്ന റെഡ് സ്പോട്ട് സേവറം, കോയികാർപ് ഇനങ്ങളും കളർ വിഡോ, ഫൈറ്റർ ഫിഷ് എന്നീ വളർത്തു മത്സ്യങ്ങളും ഉൾപ്പെടെ മോഷണം പോയി. ഫാമിലുണ്ടായിരുന്ന അക്വേറിയങ്ങളിലും സിമന്റ്, ഫൈബർ ടാങ്കുകളിലായും ഉണ്ടായിരുന്ന മത്സ്യങ്ങളാണ് പാക്കറ്റുകളിലാക്കി കടത്തിയത്. ഒരു പാക്കറ്റിൽ എടുത്തു വെച്ച കളർ വിഡോ മത്സ്യങ്ങൾ ഫാമിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പാക്കറ്റിലുണ്ടായ മത്സ്യക്കുഞ്ഞുങ്ങൾ പൂർണമായും ചത്തനിലയിലായിരുന്നു. സ്ഥാപനത്തിന്റെ പിറകു വശത്തുകൂടിയാണ് മോഷ്ടാക്കൾ എത്തിയതെന്ന് സംശയിക്കുന്നു.
ഏകദേശം പത്തു ലക്ഷം രൂപ വിലവരുന്ന മത്സ്യങ്ങൾ ഫാമിൽ വളർത്തിയിരുന്നു. മോഷണവിവരം അറിഞ്ഞ് വാർഡ് കൗൺസിലർ ഉമേഷ് കണിയാങ്കണ്ടി, പള്ളിക്കുന്ന് സോണൽ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി പി ജയമോഹൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Theft at fish farm































