അലവിൽ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലയാളഭാഷയിൽ തെറി പ്രയോഗങ്ങളെ പുനരുജ്ജീവിപ്പിച്ച പിണറായി വിജയനെ ഭാഷാ ‘പണ്ഡിത’നെന്ന നിലയിൽ ആദരിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി അലവിലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്തുവർഷത്തെ നിലപാടുകൾ പരിശോധിച്ചാൽ അദ്ദേഹം ഇരട്ടച്ചങ്കനല്ല ഇരട്ടത്താപ്പനാണെന്ന് ബോധ്യപ്പെടും. തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങുന്നതിന് മുൻപ് ക്യാമ്പസിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ അമ്മയോട് മാപ്പ് പറയാൻ സി.പി.എം തയ്യാറാകണം. അയ്യപ്പന്റെ സ്വർണ്ണം കട്ടവർക്കെതിരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. കേരളത്തെ മുച്ചൂടും മുടിച്ച പിണറായിയുടെ ദുർഭരണത്തിനെതിരെ ബഹുജനങ്ങളുടെ പിന്തുണയും പ്രാർത്ഥനയും യു.ഡി.എഫിന് ഒപ്പമാണെന്നും സതീശൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ വി.എ. നാരായണൻ, പി.എം. മുഹമ്മദ് കുഞ്ഞി ഹാജി, എസ്.എൽ.പി. മുഹമ്മദ്, സജീവ് മാറോളി, അതുൽ, സി.പി. റഷീദ് തുടങ്ങിയവർ സംസാരിച്ചു.
VD Satheesan inaugurated the election campaign


































