പയ്യന്നൂർ: പയ്യന്നൂർ എഫ്സിഐ ഗോഡൗണിന് സമീപത്തെ മണക്കാടി എന്ന സ്ഥലത്ത് വാട്ടർപ്രൂഫിങ് ജോലിക്കിടെ ഉണ്ടായ തീപിടിത്തത്തിൽ വൻ ദുരന്തം ഒഴിവായി. സുഷമ എന്നവരുടെ വീടിന്റെ ടെറസിൽ ബർജർ ഹോം ഷീൽഡിന്റെ പ്രോ ഷീൽഡ് ബിറ്റുമിനസ് വാട്ടർപ്രൂഫിങ് ഷീറ്റ് സ്ഥാപിക്കുന്നതിനിടെയായിരുന്നു സംഭവം.
ഉയർന്ന താപനിലയിൽ ബിറ്റുമിനസ് ഷീറ്റ് ഉരുക്കി ഉറപ്പിക്കുന്നതിനായി സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന എൽപിജി ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. റെഗുലേറ്റർ ഉപയോഗിക്കാതെയാണ് സാധാരണ വാൽവിലൂടെ ഏകദേശം നാല് മീറ്റർ നീളമുള്ള റബ്ബർ ട്യൂബ് കണക്ട് ചെയ്ത് അതിന്റെ അറ്റത്ത് നോസിൽ ഘടിപ്പിച്ച് ഫയർ ഫ്ലെയിം ഉപയോഗിച്ച് ജോലി നടത്തിയിരുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു പ്രവർത്തനം നടന്നത്.
ജോലിക്കിടെ ഗ്യാസ് ലീക്കായി റബ്ബർ ട്യൂബിന് തീപിടിക്കുകയും തീ സിലിണ്ടറിന് ചുറ്റും വ്യാപിക്കുകയും ചെയ്തു. തുടർന്ന് സിലിണ്ടർ ചൂടാകുകയും അപകടാവസ്ഥ രൂപപ്പെടുകയും ചെയ്തു. പരിഭ്രാന്തരായ തൊഴിലാളികൾ ടെറസിൽ നിന്ന് താഴേക്ക് ഇറങ്ങിയോടി.
പയ്യന്നൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലിലൂടെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടാകുമായിരുന്ന വൻ ദുരന്തം ഒഴിവാക്കാനായി.
സംഭവത്തെ തുടർന്ന് പ്രസ്തുത ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് നിർദ്ദേശം നൽകി. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചുള്ള ഇത്തരത്തിലുള്ള ജോലികൾ നടത്തുമ്പോൾ സുരക്ഷാ ഉപകരണങ്ങളും അംഗീകൃത സംവിധാനങ്ങളും നിർബന്ധമായും ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. ശ്രീനിവാസൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനോ ജോൺ, വിപിൻ കെ.വി., അഖിൽ എം.എസ്., ലിജീഷ് യു.കെ., ഹോംഗാർഡുമാരായ പത്മനാഭൻ, ഗോവിന്ദൻ നമ്പീശൻ എന്നിവർ രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നു.
A gas cylinder caught fire during waterproofing work on a terrace


































