കത്തിൽ ഇങ്ങനെ പറയുന്നു."ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ മുമ്പാകെ തളിപ്പറമ്പ് നഗരസഭാ ചെയർമാൻ പി.കെ. സുബൈർ എഴുതുന്ന തുറന്ന കത്ത്
പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്,
കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ താങ്കൾക്ക് തളിപ്പറമ്പ് നഗരസഭയുടെ പേരിലും ഇവിടുത്തെ ജനങ്ങളുടെ പേരിലും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. വികസനത്തിനും സാമൂഹ്യനീതിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന താങ്കളുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിന് പുതിയ ദിശാബോധം നൽകുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്.
വിഷയത്തിലേക്ക് കടക്കാം.കേരളത്തിന്റെ ഭാവി ഗതാഗത വികസനത്തിൽ നാഴികക്കല്ലാകാൻ പോകുന്ന അതിവേഗ റെയിൽ പദ്ധതി വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. കേരളത്തെ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി താങ്കളുടെ ഭരണമികവിൽ യാഥാർത്ഥ്യമാകട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.എന്നാൽ തളിപ്പറമ്പുകാരായ ഞങ്ങൾക്കൊരു സങ്കടമുണ്ട്.
തളിപ്പറമ്പിനെ ഏറെ സ്നേഹിക്കുകയും ഈ നാടിന്റെ വികസന സ്വപ്നങ്ങളോട് എന്നും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുള്ള താങ്കളുടെ മുന്നിൽ ഒരു ന്യായമായ ആവശ്യം വിനയപൂർവ്വം സമർപ്പിക്കുകയാണ്.
തിരുവനന്തപുരം പൂജപ്പുരയിൽ നിന്ന് ആരംഭിച്ച് കണ്ണൂർ ജില്ലയിലെ മുണ്ടയാട് വരെ നീളുന്ന, 22 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പദ്ധതിയിൽ തളിപ്പറമ്പും ഉൾപ്പെടേണ്ടതായിരുന്നു എന്നതാണ് ഞങ്ങളുടെ വിശ്വാസം. നിലവിലെ പദ്ധതിയിൽ അവസാന സ്റ്റേഷനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന മുണ്ടയാടിന് വടക്കായി ഒരു സ്റ്റേഷൻ കൂടി കൂട്ടിച്ചേർത്താൽ ഈ അതിവേഗ റെയിൽപാത തളിപ്പറമ്പിലെത്തും.
ഈ ആവശ്യം വെറുമൊരു പ്രാദേശിക വികാരമല്ല; ചില യാഥാർത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വികസന ആവശ്യമാണ്.ഒന്നാമതായി, വടക്കൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരകേന്ദ്രങ്ങളിലൊന്നായ തളിപ്പറമ്പിന് ഇന്നും സ്വന്തം റെയിൽവേ സ്റ്റേഷൻ ഇല്ല. വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം, തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾക്കായി നൂറുകണക്കിന് ആളുകൾ ദിവസേന യാത്ര ചെയ്യുമ്പോഴും റെയിൽവേ കണക്റ്റിവിറ്റി എന്ന അടിസ്ഥാന സൗകര്യം ഇന്നും ഈ പ്രദേശത്തിന് അന്യമാണ്.
രണ്ടാമതായി, ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറുവരി പാത യാഥാർത്ഥ്യമായെങ്കിലും, ആ പാത നഗരത്തിന്റെ ഹൃദയഭാഗത്തെ സ്പർശിക്കുന്നില്ല. നഗരത്തിന്റെ ഒരു ഭാഗത്ത് നിന്ന് വഴിമാറി മറ്റൊരു ഭാഗത്ത് വീണ്ടും ചേരുന്ന രീതിയിലാണ് ദേശീയപാത കടന്നുപോകുന്നത്. ഇതോടെ ദേശീയപാതയുടെ നേരിട്ടുള്ള പ്രയോജനം ലഭിച്ചിരുന്ന പരമ്പരാഗത നഗരകേന്ദ്രമെന്ന നിലയിൽ തളിപ്പറമ്പിന്റെ പ്രാധാന്യത്തിന് ഒരു പരിധിവരെ മങ്ങലേറ്റിട്ടുണ്ട്.
മൂന്നാമതായി, നൂറ്റാണ്ടുകളുടെ ചരിത്രവും ആത്മീയ പാരമ്പര്യവും ഉള്ള രാജരാജേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്ന നാടാണ് തളിപ്പറമ്പ്. കൂടാതെ വടക്കൻ കേരളത്തിലെ നിരവധി തീർത്ഥാടന കേന്ദ്രങ്ങളിലേക്കും വിനോദസഞ്ചാര മേഖലകളിലേക്കും പ്രവേശന കവാടമായും ഈ നഗരം പ്രവർത്തിക്കുന്നു.
നാലാമതായി വിശാലമായ മലയോര മേഖലയുടെ കവാടം എന്നാണ് തളിപ്പറമ്പ നഗരം അറിയപ്പെടുന്നത്. അഥവാ തളിപ്പറമ്പിന്റെ വികസനം മലയോര മേഖലയുടെ കൂടി വികസനമാണ്.അതിനാൽ തളിപ്പറമ്പിനെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധിപ്പിക്കുന്നത് ഒരു നഗരത്തിന്റെ മാത്രം ആവശ്യമല്ല; വിശാലമായ ഒരു പ്രദേശത്തിന്റെ സാമൂഹ്യ-സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്ന തീരുമാനമായിരിക്കും.
പ്രിയപ്പെട്ട മുഖ്യമന്ത്രിയേ,ഇത് വികസന പദ്ധതിക്കെതിരായ ഒരു ശബ്ദമല്ല. മറിച്ച് വികസനത്തിന്റെ മഹാഭൂപടത്തിൽ തളിപ്പറമ്പിന്റെയും സ്ഥാനം രേഖപ്പെടുത്തണമെന്ന ഒരു ജനതയുടെ വിനീതമായ അഭ്യർത്ഥനയാണ്.
അതിവേഗ റെയിൽ പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കുമ്പോൾ തളിപ്പറമ്പിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പ്രാധാന്യം കൂടി പരിഗണിച്ച്, മുണ്ടയാടിൽ അവസാനിപ്പിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പാത തളിപ്പറമ്പ് വരെ നീട്ടുന്നതിനുള്ള സാധ്യത ഗൗരവമായി പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കേരളത്തിന്റെ വികസനം എല്ലാ പ്രദേശങ്ങളെയും ഒരുപോലെ ചേർത്തുപിടിക്കുന്നതാകണം. ആ വികസനയാത്രയിൽ തളിപ്പറമ്പിനെയും കൈപിടിച്ച് കൂടെ നടത്തുമെന്ന വിശ്വാസത്തോടെയാണ് ഈ കത്ത് സമർപ്പിക്കുന്നത്. ഇതു സംബന്ധിച്ച ഫലപ്രദമായ നിർദ്ദേശങ്ങളുമായി അതിവേഗം ഞങ്ങൾ താങ്കളെ നേരിൽ കാണുന്നതാണ്.
സ്നേഹാദരങ്ങളോടെ,"
പി. കെ. സുബൈർ
ചെയർമാൻ
തളിപ്പറമ്പ് നഗരസഭ
Content Highlight: p k subair





































