കാൻസസ് സിറ്റി: കരുത്തരായ സ്വിറ്റ്‌സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ പോരാട്ടത്തിൽ എക്സ്ട്രാ ടൈമിൽ തുടരെ രണ്ട് ഗോളുകൾ നേടിയാണ് അർജന്റീന വിജയം ഉറപ്പിച്ചത്. സെമിഫൈനലിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ.
നിശ്ചിത സമയത്തും ഇഞ്ച്വറി ടൈമിലും ഇരുടീമുകളും 1-1 സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. കളിയുടെ പത്താം മിനിറ്റിൽത്തന്നെ അലക്സിസ് മാക് അലിസ്റ്ററിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ഈ ലോകകപ്പിൽ അർജന്റീന നേടുന്ന ഏറ്റവും വേഗമേറിയ ഗോൾ കൂടിയാണിത്.
എന്നാൽ, രണ്ടാം പകുതിയിൽ സ്വിസ് പട ശക്തമായി തിരിച്ചടിച്ചു. നിരവധി ശ്രമങ്ങൾക്കൊടുവിൽ 67–ാം മിനിറ്റിൽ ഡാൻ എൻഡോയ് സ്വിറ്റ്‌സർലൻഡിനായി സമനില ഗോൾ നേടി.
തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് കടന്നതോടെ അർജന്റീന ആക്രമണം ശക്തമാക്കി. എക്സ്ട്രാ ടൈമിൽ യൂലീയൻ അൽവാരസും ലൗട്ടാരോ മാർട്ടിനസും നേടിയ മിന്നും ഗോളുകളാണ് അർജന്റീനയ്ക്ക് സെമിയിലേക്കുള്ള വഴിതുറന്നത്.
Content Highlight: Argentina reaches semi-finals after defeating Switzerland



































