പയ്യന്നൂർ: ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവിനെ തുടർന്ന് കുട്ടി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈ.എഫ്. പ്രവർത്തകർ നടത്തിയ മാർച്ചിൽ 205 പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ. നേതാക്കളായ ആഷിഷ് വെള്ളൂർ, കശ്യപ് അന്നൂർ, സുബിൻ കണ്ടോത്ത്,വികാസ് അന്നൂർ, ലിജിത്ത് അള്ളക്കോട്ട് എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 200 ഓളം പേർക്കുമെതിരെയാണ് പയ്യന്നൂർപോലീസ് കേസെടുത്തത്.
പ്രവർത്തകർ പോലീസിനെ തള്ളി മാറ്റി ആശുപത്രിയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരായ അഞ്ചു പേർക്ക് പരിക്കേറ്റു. പയ്യന്നൂരിലെ എസ്.ഐ. പി. ആർ. മിഥുൻ, തളിപ്പറമ്പ സ്റ്റേഷനിലെസീനിയർ സിവിൽ പോലീസ് ഓഫീസർ പി.വി. വിജേഷ്,പെരിങ്ങോം സ്റ്റേഷനിലെ സീനിയർ സിപിഒ പി.വിപിൻ, വനിത സിവിൽ പോലീസ് ഓഫീസർ സി.കെ. ഷാനിമ, പയ്യാവൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എ.പി. സുകേഷ് എന്നിവർക്കാണ് പരിക്കേറ്റത്.
പോലീസിൻ്റെ ഔദ്യോഗികകൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പോലീസ് സംഘത്തെ പരിക്കേൽപ്പിക്കുകയും ചെയ്തതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പ്രവർത്തകർക്കെതിരെപയ്യന്നൂർ പോലീസ് കേസെടുത്തത്.
Content Highlight: DYFI march against medical negligence in Payyannur; 5 police officers injured, cases registered against 205 people, including leaders.



































