തിരുവനന്തപുരം: കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി. പാർട്ടി ചട്ടങ്ങൾ ലംഘിച്ചാണ് നിയമനം നടന്നതെന്ന് ആരോപിച്ച് കണ്ണൂരിലെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് പരാതി നൽകി. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഒരിക്കൽ പോലും അംഗമല്ലാത്ത ഒരാളെ ജില്ലാ സെക്രട്ടറിയായി നിയമിച്ചത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് പരാതിക്കാരുടെ വാദം. എന്നാൽ, മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയ്ക്കാണ് കെ.കെ. രാഗേഷിനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾക്ക് പിന്നാലെയാണ് ജില്ലാ നേതൃത്വത്തിലെ അതൃപ്തി പരസ്യമായി പുറത്തുവരുന്നത്.അതേസമയം തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗം അവസാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യോഗം കഴിഞ്ഞ് മടങ്ങി. ജനറൽ സെക്രട്ടറി എം.എ. ബേബി നാളെ വാർത്താ സമ്മേളനത്തിൽ യോഗ തീരുമാനങ്ങൾ വിശദീകരിക്കും. തിരിച്ചുപോകുമ്പോൾ പിണറായിയും ഗോവിന്ദനും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
Content Highlight: Complaint lodged with the CPM central leadership against the appointment of K.K. Ragesh as Kannur District Secretary




































