പത്തനംതിട്ട: പത്തനംതിട്ട അടൂരിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് അറസ്റ്റിൽ. ഷെഹ്‌നയാണ് (31) മരിച്ചത്. ഏഴംകുളം സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. അരുണിനെതിരെ ആത്മഹത്യാ പ്രേരണയ്ക്കാണ് കേസ് എടുത്തിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കോട്ടമുകൾ ഷിനാസ് മൻസിലിൽ താമസിക്കുന്ന ഷെഹ്‌നയെ വീടിനുള്ളിലെ സ്റ്റെയറിന്റെ പിടിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .
മരിക്കുന്നതിന് മുൻപ് അരുൺ ഷെഹ്‌ന മർദ്ദിച്ചതായി കണ്ടെത്തിയിരുന്നു. അരുണിന്റെ ആക്രമണമാണ് ആത്മഹത്യക്ക് കാരണം. വീട്ടിലുണ്ടായിരുന്ന കാമുകനെ അന്നുതന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അവിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹ്‌ന ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സംഭവസമയത്ത് രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൻ ട്യൂഷന് പോയിരുന്നു. ഷെഹ്‌നയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് വന്നിരുന്നു . എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകത്തിന് തെളിവുകൾ ലഭിച്ചില്ല. തുടർന്ന് പൊലീസ് ഇത് ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.അടൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
അറസ്റ്റിലായ അരുണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിന്റെ കൂടുതൽ കാരണങ്ങളെക്കുറിച്ചും ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. അതേസമയം വീട്ടിൽ നിന്ന് ബഹളം കേട്ടതിനെത്തുടർന്ന് അയൽവാസികൾ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നഗരസഭാ കൗൺസിലർ ഉൾപ്പെടെയുള്ളവർ എത്തി വാതിൽ തുറന്നപ്പോൾ ഷെഹനയുടെ ആൺസുഹൃത്ത് അകത്തുനിന്ന് പുറത്തുവരികയായിരുന്നു. അകത്ത് കയറി പരിശോധിച്ചപ്പോൾ സ്റ്റെയർകേസിന്റെ ഭാഗത്ത് ഷെഹനയെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഉടൻ തന്നെ അടൂർ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. മരിച്ച ഷെഹനയുടെയും കസ്റ്റഡിയിലുള്ള യുവാവിന്റെയും ശരീരത്തിൽ രക്തപ്പാടുകൾ കണ്ടെത്തിയിരുന്നു .
Content Highlight: Shehna's death: Brutally beaten while son was at tuition, followed by suicide; male friend arrested.

































