ചപ്പാരപ്പടവ്: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ചപ്പാരപ്പടവ് ഹൈ സ്കൂളിന് 10000 രൂപ പിഴയിട്ടു. സ്കൂളിൽ നടത്തിയ പരിശോധനയിൽ സ്കൂൾ ബോയ്സ് ടോയ്ലറ്റിന് സമീപത്തെ ചെങ്കൽ കൊണ്ട് കെട്ടി നിർമ്മിച്ച ടാങ്കിൽ പ്ലാസ്റ്റിക്, പേപ്പർ തുടങ്ങിയ ഒട്ടനവധി മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി.കുട്ടികളുടെ ടോയ്ലറ്റുകൾ വളരെ വൃത്തിഹീനമായ നിലയിലും ദുർഗന്ധം പരത്തുന്ന സ്ഥിതിയിലുമാണ് കാണപ്പെട്ടത്.
കൂടാതെ ഓരോ ക്ലാസ്സ് റൂമിന്റെ ജനലുകൾ വഴി വലിയ തോതിൽ മാലിന്യങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലും ഭക്ഷണാ വശിഷ്ടങ്ങൾ ഉൾപ്പെടെ സ്റ്റാഫ് റൂമിന്റെ പുറക് വശത്ത് ചുറ്റു മതിലിനോട് ചേർന്ന് തള്ളിയ നിലയിലും കാണപ്പെട്ടു. ചുറ്റുമതിലിനു പുറത്തായി മറ്റൊരു സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് സ്കൂൾ ഓഫീസ് രേഖകളും മറ്റു പേപ്പർ മാലിന്യങ്ങളും തള്ളിയ നിലയിലും കണ്ടെത്തി.ഓഫീസ് ബ്ലോക്കിലെ വാഷ് ബേസിനിൽ നിന്നും പഴയ ഹൈസ്കൂൾ ബ്ലോക്കിലെ വാഷിംഗ് ഏരിയയിൽ നിന്നും മലിനജലം തുറസ്സായ നിലയിൽ ഒഴുക്കി വിടുന്നതായും സ്‌ക്വാഡ് കണ്ടെത്തി. കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം സ്കൂളിന് 10000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് ജീന ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു
unscientific waste management


































