കണ്ണൂർ: കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ സുധാകരൻ എംപിയുടെ വിശ്വസ്തനും ന്യൂനപക്ഷ കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡന്റുമായ കെ ആര്‍ അബ്ദുല്‍ ഖാദര്‍ കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ സുധാകരനെ ഇല്ലാതാക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടത്തിയത് സണ്ണി ജോസഫാണെന്ന് കെ ആര്‍ അബ്ദുല്‍ ഖാദര്‍ ആരോപിച്ചു.
ഇതിന് പ്രതികാരം ചെയ്യും. സണ്ണി ജോസഫ് പിന്നില്‍ നിന്ന് കളിച്ചു. ചര്‍ച്ചയ്ക്ക് വേണ്ടി ഡല്‍ഹിയില്‍ കൊണ്ടുപോയി കെ സുധാകരനെ നാണം കെടുത്തിയെന്നും അബ്ദുല്‍ ഖാദര്‍ കുറ്റപ്പെടുത്തി. ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍ നിലപാടെടുത്തതാണ്. സുധാകരനെ നിര്‍ബന്ധിച്ച് മത്സരിപ്പിച്ചത് സണ്ണി ജോസഫാണ്. സുധാകരനെ നിയമസഭയിലേക്ക് മത്സരിപ്പിക്കാതിരിക്കാനുള്ള സണ്ണി ജോസഫിന്റെ പദ്ധതിയായിരുന്നു അതിന് പിന്നിലെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു. കെ സുധാകരനെ വിശ്വസിച്ചാണ് കണ്ണൂരിലെ മുസ്‌ലിം സമുദായം കോണ്‍ഗ്രസില്‍ നിന്നത്.
സണ്ണി ജോസഫ് മുസ്‌ലിം സമുദായത്തെ പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതാക്കി. കേസില്‍ കുടുക്കാനും രക്തസാക്ഷിയാക്കാനും പണവും വോട്ടും വാങ്ങാനും മാത്രമാണ് സണ്ണി ജോസഫ് തയ്യാറായതെന്നും അബ്ദുല്‍ ഖാദര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിക്കാൻ തന്നെ അനുകൂലിക്കുന്നവരും തൻ്റെ ബന്ധുക്കളും പേരാവൂർ മണ്ഡലത്തിൽ സണ്ണി ജോസഫിനെതിരെ വോട്ടു ചെയ്യും കെ സുധാകരനെ വഞ്ചിച്ച സണ്ണി ജോസഫിന് വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
KR Abdul Khader


































