മയ്യിൽ: തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ കണ്ണൂർ മയ്യിലിൽ അക്രമ പരമ്പരകൾ തുടരുന്നു. ഇന്നലെ കോൺഗ്രസ് ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ മയ്യിൽ നിരത്തു പാലത്തിന് സമീപമുള്ള മുസ്‌ലിം ലീഗ് ഓഫീസിന് നേരെയും അക്രമമുണ്ടായി. ഇന്ന് പുലർച്ചെയാണ് സംഭവം.
നിരത്തു പാലത്തിന് അടുത്തുള്ള ലീഗ് ഓഫീസിന്റെ ജനൽ ചില്ലുകളും ബോർഡുകളുമാണ് അക്രമികൾ തകർത്തത്. അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിച്ചു. പോളിംഗ് കഴിഞ്ഞതിന് പിന്നാലെ മയ്യിൽ മുല്ലക്കൊടിയിൽ വെച്ച് സി.പി.എം പ്രവർത്തകന് കുത്തേറ്റതോടെയാണ് പ്രദേശത്ത് രാഷ്ട്രീയ സംഘർഷങ്ങൾക്ക് തുടക്കമായത്. ഇതിന് പിന്നാലെ ഇന്നലെ പുലർച്ചെ മയ്യിൽ ടൗണിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ ഗാന്ധിഭവന് നേരെയും ആക്രമണം ഉണ്ടായിരുന്നു.
തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നതിനിടെയാണ് ഇന്ന് വീണ്ടും നിരത്തു പാലത്തിന് സമീപമുള്ള ലീഗ് ഓഫീസിന് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്.
Violence


































