പയ്യന്നൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂർ നിയോജകമണ്ഡലത്തിൽ ഇതുവരെ നടന്ന മുഴുവൻ അക്രമ സംഭവങ്ങളിലും കേസെടുത്ത് നടപടി സ്വീകരിക്കാൻ ശനിയാഴ്ച്ച എ.ഡി. എമ്മിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പോലീസിനോട് നിർദേശിച്ചു.
രാഷ്ട്രീയ പാർട്ടി നേതാക്കളെയോ സ്ഥാനാർഥികളെയോ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളോ പരാമർശങ്ങളോ നടത്താൻ പാടില്ല. സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കാൻ പോലീസ് പിക്കറ്റുകളുടെ എണ്ണം കൂട്ടുകയും കൂടുതൽ പോലീസിനെ ഉൾപ്പെടുത്തി പെട്രോളിംഗ് കർശനമാക്കാനും യോഗം തീരുമാനിച്ചു.
അക്രമസംഭവങ്ങളെ അപലപിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വരും ദിവസങ്ങളിൽ പ്രകോപനപരമായ പ്രസ്താവനകളോ അക്രമ സംഭവങ്ങളോ ഉണ്ടാകില്ലെന്ന് യോഗത്തിൽ ഉറപ്പ് നൽകി. യോഗത്തിൻ്റെ തീരുമാനപ്രകാരംപയ്യന്നൂർ, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ പ്രശ്നമുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ സ്ഥലങ്ങളിൽ ക്യാമറ ഘടിപ്പിച്ച വാഹനങ്ങൾ വിന്യസിക്കും. തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ഫ്ലൈയിങ്ങ് സ്ക്വാഡിന്റെ 15 വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുക. ഇതിന് പുറമെ പ്രദേശത്ത് സ്റ്റാറ്റിക് ക്യാമറകളും സ്ഥാപിച്ച് പൂർണ്ണ നിരീക്ഷണത്തിലാക്കും. പയ്യന്നൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എ.ഡി.എം ഇൻ-ചാർജ് ബാലഗോപാലൻ കെ അധ്യക്ഷത വഹിച്ചു.
ഡിവൈഎസ്പി ആർ ഷൈജു, തഹസിൽദാർ സുരേഷ്ബാബു ജി, പെരിങ്ങോം എസ്എച്ച്ഒ മുകുന്ദൻ കെ കെ, സി സത്യപാലൻ (സിപിഐഎം), കെ ജയരാജ് (കോൺഗ്രസ്), വി കുഞ്ഞിക്കൃഷ്ണൻ (പയ്യന്നൂരിലെ സ്ഥാനാർഥി), പനക്കീൽ ബാലകൃഷ്ണൻ (ബിജെപി), എസ് എ ഷുക്കൂർ ഹാജി (മുസ്ലിം ലീഗ്), കെ വി പത്മനാഭൻ (സിപിഐ), പി ജയൻ (കോൺഗ്രസ് എസ്), കെ രാജൻ (കേരള കോൺഗ്രസ് ബി), സമീർ പി പി (ആർഎസ്പി) എന്നിവർ പങ്കെടുത്തു.
Police instructed to register cases































