കണ്ണൂർ:ജില്ലയിലെ മുതിർന്ന ചില നേതാക്കളുടെ ചിത്രം ഉപയോഗിച്ച് ഫ്ലക്സും മറ്റും തയ്യാറാക്കി, അത് മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ച് പാർടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം തിരിച്ചറിയണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പാർടിയെ അപകീർത്തിപ്പെടുത്താനിറങ്ങിയ എതിരാളികളുടെ കൈയിലെ ആയുധമാകുകയാണ്. പരാജയവും മറ്റും പഠിച്ച്, തിരുത്തി ഊർജസ്വലമായി തിരിച്ചു വരാൻ പാർട്ടിക്ക്, വ്യവസ്ഥാപിതമായ രീതിയുണ്ട്. എല്ലാ പാർടി അംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള വിശദചർച്ചയും തീരുമാനങ്ങളും ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്.
അതിനിടയിൽ, മുതിർന്ന നേതാക്കളുടെ പേരും ചിത്രവും ഉപയോഗിച്ച് പ്രചാരണം നടത്തുന്നവർ എതിരാളികൾക്ക് വളംവച്ചു കൊടുക്കുകയാണ്. ഇത്തരം നടപടികളെ പാർടി പൂർണമായും തള്ളുകയാണ്. തെരഞ്ഞെടുപ്പ് പരാജയം ആദ്യത്തേതല്ല;ഇതിനേക്കാളും വലിയ ദുർഘട ഘട്ടങ്ങൾ തരണം ചെയ്ത് പാർടി പൂർവാധികം ശക്തിയോടെ മുന്നേറിയിട്ടുണ്ട്. അതിനുള്ള ചർച്ചകൾ ആരംഭിക്കുന്ന ഘട്ടത്തിൽ സാമൂഹ്യമാധ്യമങ്ങളിലും പുറത്തും കാട്ടുന്ന അമിതാവേശം പാർട്ടിക്ക് ഗുണം ചെയ്യുന്നതല്ലെന്നും പാർടിയെ സ്നേഹിക്കുന്നവർ അത്തരം പ്രചാരണങ്ങളിൽ നിന്ന് പിന്തിരിയണമെന്നും ജില്ലാ സെക്രട്ടറിയറ്റ്പ്രസ്താവനയിൽ പറഞ്ഞു.
Cpm




































