ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയിലെ നാടുകാണി കിൻഫ്രയിൽ പ്രവർത്തിച്ചു വരുന്ന ആർട്ടോകാർപ്പസ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് മലിന ജലം ഒഴുക്കി വിട്ടതിനു ത. സ്വ. ഭ വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അര ലക്ഷം രൂപ പിഴ ചുമത്തി.ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി സ്വീകരിച്ചത്.
സ്ഥാപനത്തിൽ നിന്നും മലിനജലം മഴവെള്ളം ഒഴുകുന്ന ചാലിലൂടെ ഒഴുകി സ്ഥാപനത്തിൽ നിന്നും ഏകദേശം 400 മീറ്റർ മാറി കൂവേരി ചപ്പാരപ്പടവ് റോഡിൽ ശ്രീ മാന്യ മംഗലത്ത് പൊതു റോഡിനോട് ചേർന്നു ഓവു ചാലിലേക്ക് ഒഴുകി എത്തിയതായി പരിശോധനയിൽ സ്‌ക്വാഡ് കണ്ടെത്തി സ്ഥാപനത്തിൽ നിന്നും മഴവെള്ളം ഒഴുകി പോകാൻ മണ്ണിനടിയിൽ ഇട്ടിരിക്കുന്ന വലിയ കോൺക്രീറ്റ് പൈപ്പ് വഴി മലിന ജലം കിൻഫ്രാ കോമ്പൗണ്ടിനു പുറത്ത് എത്തി കെ വി സുരേഷ്, മധു എന്നവരുടെ പറമ്പിലൂടെ ഒഴുകിയാണ് പൊതു റോഡിനോട് ചേർന്ന ഓടയിൽ എത്തിയത്.
മലിന ജലം ഒഴുക്കി വിട്ട സമയം രൂക്ഷ ഗന്ധം പ്രദേശത്ത് അനുഭവപെട്ടതായി പ്രദേശവാസികൾ സ്‌ക്വാഡിനെ അറിയിച്ചു.മലിന ജലം ഒഴുകിയെത്തിയ വഴി പരിശോധിച്ച് സ്‌ക്വാഡ് സ്ഥാപനത്തിൽ എത്തുകയും സ്ഥാപനത്തിന്റെ ബയോ ഗ്യാസ് ടാങ്കിൽ ശേഖരിച്ചു വെച്ച മലിനജലമാണ് ഒഴുക്കി വിട്ടതെന്നു കണ്ടെത്തുകയും ചെയ്തു.കഴിഞ്ഞ ദിവസവും സമാനമായ പ്രവൃത്തി നടത്തിയിരുന്നു.
സ്ഥാപനത്തിന് അര ലക്ഷം പിഴ ചുമത്തുകയും തുടർ നടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്‌ക്വാഡ് നിർദേശം നൽകുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി കെ ശ്രീകുമാർ, ക്ലാർക്ക് ബോബി എം ദാസ്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
Content Highlight: Nadukani kinfra park































