പിലാത്തറ: ദേശീയ പാതയിൽ പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം. കാർ യാത്രികരെ ആക്രമിച്ച് സ്വർണ്ണ കവർച്ച. വർഷങ്ങളായി തലശേരിയിൽ താമസിക്കുന്ന സ്വർണ്ണവ്യാപാരിയായ മഹാരാഷ്‌ട്ര സ്വദേശിയെയും കുടുംബത്തെയുമാണ് കാറിൽ പിന്തുടർന്ന് മാതമംഗലം റോഡിൽ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ കൊണ്ടുപോയി ആക്രമിച്ച ശേഷം സ്വർണ്ണവുമായി കവർച്ച സംഘം കടന്നു കളഞ്ഞത്. കാറിൽ മഹാരാഷ്ട്ര സ്വദേശിയും ഭാര്യയും രണ്ടു മക്കളും ഡ്രൈവറുമാണുണ്ടായിരുന്നത്.
കാർ അടിച്ചുതകര്‍ത്ത നിലയിലാണ്.മലപ്പുറം ഭാഗത്തുനിന്നാണ് കാര്‍ വന്നതെന്നാണ് പോലീസിൻ്റെ നിഗമനം.കാറിനകത്തെ സാധനങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും വാരിവലിച്ച് പുറത്തിട്ട നിലയിലാണ്. സ്ഥലത്ത് ചോരപ്പാടുകളും കാണാനുണ്ട്.
കാറിന്റെ മുന്‍ഭാഗം ഇടിച്ചുതകര്‍ത്ത അക്രമികൾ ഡോറുകള്‍ തുറന്നു യാത്രക്കാരെ ആക്രമിച്ചാണ് കൃത്യം നടത്തിയത്. ഇന്ന് രാവിലെയാണ് നാട്ടുകാർ കാർ കണ്ടത് തുടർന്ന് പരിയാരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ കവർച്ചക്കിരയായ മഹാരാഷ്ട്ര സ്വദേശി തലശേരി പോലീസിലെത്തി വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ പരിയാരം പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചയച്ചു.
സംഭവത്തെ കുറിച്ച് പോലീസിന് ഇതുവരെയും യാതൊരു സൂചനകളും ലഭിച്ചിട്ടില്ല. ഇന്ന് പുലർച്ചെ നാലു മണിക്കും അഞ്ചു മണിക്കും ഇടയിലാണ് സംഭവം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. ഇരുപതോളം പേർ വാഹനങ്ങളിൽ എത്തിയാണ് കാർ ആക്രമിച്ച് സ്വർണം തട്ടിയെടുത്തത്. കാർ ഉടമ തലശ്ശേരിയിലുള്ള അശോക് യശ്വന്ത് എന്നയാളാണ്.അദ്ദേഹത്തിന്റെ സുഹൃത്ത് കുമാർ ജലന്ദർ നിഗം എന്നയാൾക്ക് കാർ കൈമാറിയതായിരുന്നു. പിന്നീട് മഹാരാഷ്ട്രയിൽ നിന്ന് കുടുംബവുമായി നാട്ടിലേക്ക് വരികയായിരുന്നു ഇദ്ദേഹം.ഇതിനിടെയാണ് ആക്രമണം ഉണ്ടായത്.
Content Highlight: Car passengers attacked and gold stolen































