ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആന്തൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ധർമശാലയിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിനു 10000 രൂപയും ധർമശാല നിഫ്റ്റിനു സമീപം പ്രവർത്തിച്ചു വരുന്ന കാശി ദി വില്ലേജ് കഫെയ്ക്ക് 5000 രൂപയും പിഴ ചുമത്തി.
സ്നേക്ക് പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന എഞ്ചിനീയറിംഗ് കോളേജിന്റെ ബോയ്സ് ഹോസ്റ്റലിൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കാന്റീനു സമീപം കാട് മൂടിയ പ്രദേശത്ത് കുഴിയിൽ വലിയ തോതിൽ ഹോസ്റ്റലിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളി വരുന്നതായി കണ്ടെത്തി. ബാഗുകൾ, മെത്തകൾ, പ്ലാസ്റ്റിക് കവറുകൾ, തുണികൾ പേപ്പറുകൾ, ഭക്ഷണാവാശിഷ്ടങ്ങൾ തുടങ്ങിയ പല തരത്തിലുള്ള ജൈവ അജൈവ മാലിന്യങ്ങളാണ് കുഴിയിൽ കാലങ്ങളായി തള്ളി വരുന്നതായി സ്‌ക്വാഡ് കണ്ടെത്തിയത്. കാന്റീന് ചേർന്നു പുറക് വശത്തും മാലിന്യങ്ങൾ തള്ളി വരുന്നതായും കത്തിച്ച നിലയിലും പരിശോധനയിൽ കണ്ടെത്തി. മാലിന്യങ്ങൾ ഉടൻ തന്നെ എടുത്തു മാറ്റാനുള്ള നിർദേശം കോളേജ് അധികൃതർക്ക് നൽകി. കോളേജിന് 10000 രൂപ പിഴ ചുമത്തുകയും തുടർ നടപടികൾ സ്വീകരിക്കാൻ ആന്തൂർ നഗരസഭ സെക്രട്ടറിക്ക് സ്‌ക്വാഡ് നിർദേശം നൽകുകയും ചെയ്തു.
കാശി ദി വില്ലേജ് കഫെയിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതായും കൂട്ടിയിടുന്നതായും കത്തിക്കുന്നതായും കണ്ടെത്തി. കഫെയ്ക്ക് 5000 രൂപയും സ്‌ക്വാഡ് പിഴയിട്ടു. പരിശോധനയിൽ ത. സ്വ. ഭ വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി ദിബിൽ സി കെ ആന്തൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അജീർ പി പി തുടങ്ങിയവർ പങ്കെടുത്തു.
Content Highlight: Unscientific waste management


































