തളിപ്പറമ്പ്: അളവിൽ കൂടുതൽ മദ്യം കടത്തുന്നതിനിടെ എക്സൈസ് സംഘത്തെ കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെട്ടയാൾക്കെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.
ചട്ടുകപ്പാറ മരുതിയോടൻ വീട്ടിൽ താമസിക്കുന്ന അരുൺ കുമാർ (45) ആണ് കേസിലെ പ്രതി. കെ.എൽ-59-എ.ബി-8921 നമ്പർ ഇലക്ട്രിക് സ്കൂട്ടറിൽ 8 ലിറ്റർ മദ്യം കടത്തുന്നതിനിടെയാണ് എക്സൈസ് സംഘം ഇയാളെ തടയാൻ ശ്രമിച്ചത്. എന്നാൽ വാഹനം ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സ്കൂട്ടറും മദ്യവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
അരുൺ കുമാർ മുൻപും അബ്കാരി കേസുകളിൽ പ്രതിയായിരുന്നുവെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.തളിപ്പറമ്പ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ മയ്യിൽ, ചട്ടുകപ്പാറ മേഖലകളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് മദ്യം പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ കെ.കെ. കൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർ സനേഷ്, ഡ്രൈവർ സി.വി. അനിൽ കുമാർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Content Highlight: case registered against man attempting to smuggle excess liquor.


































