തിരുവനന്തപുരം: യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ നടൻ മണിയൻ പിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. സംഭവത്തിൽ നടനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ എഫ്ഐആറില്‍ നടന്‍റെ പേര് പരാമര്‍ശിച്ചിരുന്നില്ല. അതിനിടെയാണ് സ്റ്റേഷനിൽ ഹാജരായ നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉടൻ തന്നെ മണിയൻ പിള്ള രാജുവിൻ്റെ വൈദ്യപരിശോധന നടത്തും.
അതേസമയം, യുവാക്കൾ തന്റെ വാഹനത്തിലിടിക്കുകയായിരുന്നുവെന്ന് രാജു പറഞ്ഞു. താൻ ഒരു ക്യാൻസർ രോഗിയാണ്. വാഹനം ഇടിച്ചത് അറിഞ്ഞിട്ട് നിർത്താതെ പോയത് തെറ്റ് തന്നെയാണെന്നും ശബ്ദം കേട്ട ഉടനെ പാനിക് ആയി സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നുവെന്നും രാജു മാധ്യമങ്ങളോട് പ്രതികരിച്ചു.
അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താന്‍ തന്നെയെന്ന് നടൻ മണിയന്‍പിള്ള രാജു പ്രതികരിച്ചു. ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരികയായിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തില്‍ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു പ്രതികരിച്ചിരുന്നു.
തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. ‘KL 01 CJ 04’ നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനത്തിന്‍റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്ട്രേഷന്‍ രേഖ. ഇത് നടന്‍റെ യഥാര്‍ത്ഥ പേരാണെന്ന് പൊലീസ് വ്യക്തമാക്കി.
രാത്രി തന്നെ നടന്‍റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. നിവേദിതിന്‍റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഒരാൾ കിംസ് ആശുപത്രിയിലും ഒരാൾ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്.
Maniyanpilla raju






































