ദില്ലി: കേരളത്തിലെ ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. വേതന വർധനവ് പുനപരിശോധിക്കണമെന്നും വിഷയത്തിൽ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ അജീഷ് കളത്തിൽ ഗോപിയാണ് ഹർജി സമർപ്പിച്ചത്. വേതന വർധനവിൽ ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ചിരുന്നു. വേതന വർധന സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി അന്ന് തള്ളിയത്.
സ്‌കിൽഡ് ജോലിയിൽ 620 രൂപ, സെമി സ്‌കിൽഡിൽ 560 രൂപ, അൺ സ്‌കിൽഡിൽ 530 രൂപ എന്നിങ്ങനെയാണ് തടവുകാരുടെ വേതനം സർക്കാർ വർധിപ്പിച്ചത്. വേതന വർധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും ജയിൽ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടിയാണെന്നും നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. ജയിൽ തൊഴിലിനുള്ളതല്ല, മറിച്ച് ശിക്ഷ അനുഭവിക്കാനുള്ള ഇടമെന്നാണ് ഹർജിക്കാരൻ ഉയർത്തുന്ന പ്രധാന വാദം.
Petition filed in Supreme Court against state government

































