തളിപ്പറമ്പ് :വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതാണ് കേരള സ്റ്റോറിയുടെ ആദ്യഭാഗമെങ്കിൽ അതിന്റെ റീലോഡിങ്ങാണ് രണ്ടാം ഭാഗത്തിലൂടെ ശ്രമിക്കുന്നതെന്നും വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ അപകടകരമായി ലയിപ്പിച്ചിരിക്കുന്ന സിനിമയെ നവോത്ഥാന മുല്യങ്ങൾ മുറുകെപ്പിടിച്ച് നാം പ്രതിരോധിക്കേണ്ടതുണ്ടെന്നും തളിപ്പറമ്പ് ഹാപ്പിനെസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ അഭിപ്രായമുയർന്നു.
ഭരണകൂടത്തിന് ഇഷ്ടമുള്ള സിനിമ നിർമിച്ചാൽ മതി, അവ കണ്ടാൽ മതി എന്ന തരത്തിലേക്ക് സിനിമയെ മാറ്റുകയാണെന്ന് സംവിധായകൻ ജിയോ ബേബി അഭിപ്രായപ്പെട്ടു. കേരളത്തിൽ വേവില്ലെന്ന് ഉറപ്പുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളിൽ കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് ലക്ഷ്യമെന്ന് നടൻ ഇർഷാദ് പറഞ്ഞു.
മുസ്ലിങ്ങൾക്ക് പലപ്പോഴും മുൻകൂട്ടി കൽപ്പിച്ച് നൽകുന്ന അപരത്വം അപകടകരമാണെന്ന് എഴുത്തുകാരി രേഖ രാജ് അഭിപ്രായപ്പെട്ടു. കേരള സ്റ്റോറി രണ്ട് മാത്രമല്ല മൂന്നും നാലും അഞ്ചും ഒക്കെ സംഭവിക്കുമെന്നും ഇത്തരത്തിൽ വളരെ വ്യാജമായ ലോകത്ത് ജീവിക്കേണ്ടി വരുന്നവരായി മാറുമെന്നും എഴുത്തുകാരൻ ടി കെ ഉമ്മർ അഭിപ്രായപ്പെട്ടു. വെട്ടത്തുനാട് എന്ന സാങ്കൽപ്പിക ലോകം വച്ച് മലബാർ കലാപത്തിന് മുമ്പു തന്നെ അത്തരത്തിൽ വിഡി സവർക്കർ ഒരു നോവലെഴുതിയിരുന്നതായും അദ്ദേഹം പറഞ്ഞു.
വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ അപകടകരമായി സന്നിവേശിപ്പിക്കുമ്പോൾ സിനിമയുൾപ്പടെയുള്ള കലയിലൂടെ തന്നെ ജനാധിപത്യമാരായി പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത പ്രേക്ഷകരും പങ്കിട്ടു
ഹാപ്പിനെസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മലയാളത്തിലെ നവസ്വതന്ത്ര സിനിമയുടെ വർത്തമാനം എന്ന വിഷയത്തിൽ ക്ലാസ്സിക് തിയേറ്ററിലെ വേദിയിൽ ഓപ്പൺ ഫോറം നടക്കും. ചലച്ചിത്രനടൻ പ്രകാശ് ബാരെ, സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള, എഴുത്തുകാരി സുനൈന ഷാഹിദ ഇക്ബാൽ, ചലച്ചിത്ര നിരൂപകൻ പി.കെ സുരേന്ദ്രൻ, സംവിധായകൻ ഷെരീഫ് ഈസ എന്നിവർ പങ്കെടുക്കും. ചലച്ചിത്ര നിരൂപകൻ മധു ജനാർദ്ദനൻ മോഡറേറ്ററാകും.
Happiness festival open forum




































