സുഹ്യത്തുക്കളുടെ നഗ്ന ദ്യശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കും. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് പൊലീസ് നീക്കം. തൊപ്പിയുടെ പാസ്പോർട്ട് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. നിലവിൽ പ്രതി ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് അറിയിച്ച പ്രതി പിന്നീട് പൊലീസുമായി ബന്ധപ്പെടാൻ തയ്യാറായിട്ടില്ല. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ച ശേഷമായിരിക്കും ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിക്കുക. കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ സുഹൃത്തുക്കളും ഹാജരായിട്ടില്ല. കേസുമായി പ്രതി ഒട്ടും സഹകരിക്കുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.സുഹൃത്തുക്കളുമായി പ്രശ്‌നങ്ങളുണ്ടായതിന് പിന്നാലെയാണ് ഒപ്പമുണ്ടായിരുന്നവരുടെ നഗ്നവിഡിയോ തൊപ്പി പുറത്തുവിട്ടത്. ദിവസങ്ങളോളം ഇരുപക്ഷവും ആരോപണങ്ങളുമായി ലൈവ് വിഡിയോകൾ ചെയ്തിരുന്നു. ഇതിനിടെയിലാണ് തൊപ്പി വിഡിയോ പുറത്തുവിട്ടത്. തന്റെ വീട്ടിലേക്ക് ലഹരിമരുന്ന് കയറ്റിയെന്ന ആരോപണം ആദ്യം തൊപ്പിയാണ് ഉന്നയിക്കുത്.
പിന്നാലെ തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പണം നൽകി പെൺകുട്ടികളെ സ്വാധീനിച്ച് സംഭവം ഒതുക്കിയെന്നും സുഹൃത്തായ ഷമീർ ആരോപിച്ചു.പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വരെ ഉപയോഗിച്ചുവെന്നും ഷമീർ ആരോപിക്കുന്നുണ്ട്. പഴയ കാര്യമാണെങ്കിലും പോക്സോ പോക്സോ അല്ലാതായി മാറുമോ എന്നാണ് ഷമീർ ചോദിക്കുന്നത്. നിഹാദിന്റെ മുറിയിൽ നിന്നും കഞ്ചാവ് പുറത്തെടുക്കുന്ന വിഡിയോയും ഇവർ പുറത്തുവിട്ടു. നിഹാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മമ്മു എന്നറിയപ്പെടുന്ന മുഹമ്മദും ഷമീറും രംഗത്തെത്തിയിരുന്നു. തൊപ്പിയുടെ അടിവസ്ത്രങ്ങൾ വരെ തങ്ങൾ അലക്കിയിരുന്നുവെന്നും തൊപ്പി പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ മർദിക്കുമെന്നും ഇരുവരും വെളിപ്പെടുത്തി.സംഘത്തിന്റെ ആരോപണ പ്രത്യാരോപണങ്ങൾ പരിധിവിട്ടതോടെയാണ് വിഷയത്തിൽ ശ്രീജിത്ത് പെരുമന പരാതി നൽകിയത്.
ലക്ഷക്കണക്കിന് കുട്ടികൾ തൽസമയം കണ്ടുകൊണ്ടിരുന്ന യൂട്യൂബ് ലൈവിലൂടെ ബ്ലർ ചെയ്ത രീതിയിൽ സ്വയംഭോഗം വരെ പ്രദർശിപ്പിച്ചുകൊണ്ട് സൈബർ ഇടങ്ങളെ ഇവർ മലിനമാക്കിയെന്നും സ്ത്രീകളെപ്പോലും അശ്ലീലമായ രീതിയിൽ അധിക്ഷേപിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ലൈവിലൂടെ പരസ്യമായി പങ്കുവെക്കുന്നതും ശ്രീജിത്ത് പെരുമന ചൂണ്ടിക്കാണിച്ചിരുന്നു. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും ലഹരി ഉപയോഗം പ്രോത്സാഹപ്പിക്കുന്ന വിഡിയോ പ്രചരിപ്പിച്ചതിനും തൊപ്പിക്കെതിരെ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെ പരാതി ലഭിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. സുഹൃത്തുകളുടെ നഗ്ന വിഡിയോ പോസ്‌റ്റ് ചെയ്തതിന്റെ തെളിവുകൾ തൊപ്പിയുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റാ, യൂട്യൂബ് പേജിൽ നിന്ന് പൊലീസ് കണ്ടെത്തി. തൊപ്പിക്കെതിരെ ചേർത്ത വകുപ്പുകൾ പ്രകാരം മൂന്നു വർഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
Content Highlight: Circulation of explicit visuals and POCSO allegations; police tighten the net around YouTuber 'Thoppi', lookout circular imminent.

































