കണ്ണൂർ :ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിലുണ്ടായ കെ.എസ്.യു -യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ ആക്രമ സംഭവങ്ങൾ രാഷ്ട്രീയവിവാദമായി മാറുന്നു. ആരോഗ്യമന്ത്രിക്കെതിരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് സി.പിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റിയാഗങ്ങളായ പി.ജയരാജൻ, ടി.വി രാജേഷ്, എൻ.ചന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, പി.കെ ശ്യാമള ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.കെഎസ്‌യു -യൂത്ത് കോൺഗ്രസ് ആക്രമണം കോൺഗ്രസിൻ്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.
അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനമല്ലഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതുമാണ്.എന്നിട്ടും ചില സംഭവങ്ങൾ പർവതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല; രാഷ്ട്രീയ ആഭാസമായിട്ടാണ് കാണാൻ കഴിയുക.
തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോൺഗ്രസ് നേതൃത്വം കരുതരുത്. ഇതിൻ്റെ ഉത്തരവാദിത്വം കോൺഗ്രസിന്റെയും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിന് തന്നെയാണ്. തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്‌യു ആക്രമികളിലൂടെ പുറത്തുവന്നത്.
ഇത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുണ്ടായ കെ എസ് യു ആക്രമണം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ പ്രസ്താവിച്ചു. പ്രതിഷേധത്തിന്റെ പേരില്‍ ഒരു മന്ത്രിയെ പ്രത്യേകിച്ച് സ്ത്രീയെ കായികമായി ആക്രമിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാവില്ല.
പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടെങ്കിലും സമരങ്ങള്‍ അതിരുവിടുന്നത് പാര്‍ട്ടി നേതൃത്വം നിയന്ത്രിക്കണം. പൊലീസുദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചിട്ടും അവരെ തള്ളിമാറ്റികൊണ്ട് ആക്രമണം നടത്തുകയായിരുന്നു. നാടിന്റെ ക്രമസമാധാനം തകര്‍ക്കുകയെന്ന മന:പൂര്‍വ്വമായ ഉദ്ദേശത്തിലാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചതെന്നാണ് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുന്നതെന്നും ഇത് ശരിയായ രാഷ്ട്രീയമല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Veena george





































