പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് വൃക്ക മാറ്റിവെക്കാനുള്ള കിഡ്നി ട്രാൻസ്‌പ്ലന്റേഷൻ സെന്ററിനുള്ള അംഗീകാരം ലഭിച്ചു.
അടിസ്ഥാന സൗകര്യങ്ങളും മറ്റ് അനുബന്ധ ക്രമീകരണങ്ങളും ഒരുക്കിയതിന്റെ അടിസ്ഥാനത്തിലാണ് കെ സോട്ടോയുടെ ലൈസൻസ് മെഡിക്കൽ കോളേജിന് ലഭ്യമായത്. വൈകാതെ കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയ പരിയാരത്ത് ആരംഭിക്കാൻ കഴിയും. ഇന്നലെ ആണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. കിഡ്നി മാറ്റിവെക്കാനുള്ള രോഗികൾക്കായി ട്രാൻസ്‌പ്ലന്റേഷൻ ഐ. സി. യു പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ ഓപ്പറേഷൻ തീയറ്ററുകൾ എന്നിവ കണ്ണൂർ ഗവ കോളേജിൽ സജ്ജമായി കഴിഞ്ഞു എന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു. വൃക്ക ദാതാക്കളായ അടുത്ത ബന്ധുക്കൾക്കും മാറ്റി വെക്കേണ്ട രോഗികൾക്കും നേഫ്രോളജി ഓ. പി യിൽ ഡോക്ടറുടെ ഉപദേശനിർദ്ദേശപ്രകാരം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ആവശ്യമായ നടപടികളുടെ ഏകോപനത്തിനായി ഒരു ട്രാൻസ്‌പ്ലന്റേഷൻ കോർഡിനേറ്ററെ സേവനവും നിയമിച്ചു കഴിഞ്ഞു. നേഫ്രോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ശ്രീലത എം , അസിസ്റ്റന്റ് പ്രൊഫസർ ഡോ. ധനിൻ പുതിയോട്ടിൽ, യൂറോളജി വിഭാഗം മേധാവി ഡോ. ഗൗതം ഗോപിനാഥ്, അസോസിയേറ്റ് പ്രൊഫസ്സർ ഡോ. മണികണ്ഠൻ എം , അനസ്തേഷ്യാ വിഭാഗം മേധാവി പ്രൊഫസർ ഡോ. ബിന്ദു എം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ട്രാൻസ്‌പ്ലാന്റെഷൻ ടീം തന്നെ ഇതിനായി ഇവിടെയുണ്ട്. ഉത്തരമലബാറിലെ പൊതുജന ആരോഗ്യചികിത്സ രംഗത്തെ മികവിന്റെ മാതൃകയാണ് കണ്ണൂർ ഗവ മെഡിക്കൽ കോളേജിന് ലഭിച്ച അംഗീകാരം എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അഭിപ്രായപ്പെട്ടു. ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്ജ് ആശംസകൾ നേർന്നു.
Kidney transplant unit



































