തളിപ്പറമ്പ്: വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞു, അടച്ച് പൂട്ടേണ്ടി വരുമെന്ന് തളിപ്പറമ്പിലെ ഹോട്ടൽ ജീവനക്കാർ. തളിപ്പറമ്പിലെ ഹോട്ടൽ മേഖലയും ഇപ്പോൾ സമാനമായ രീതിയിൽ വാണിജ്യ എൽ.പി.ജി (LPG) സിലിണ്ടറുകളുടെ കടുത്ത ദൗർലഭ്യം നേരിടുകയാണ്. കേരളത്തിലുടനീളം എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യുന്നത് മരവിപ്പിച്ചതോടെ തളിപ്പറമ്പ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ ചെറുകിട-വലിയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നു.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ നിരക്കിൽ ചായയും പലഹാരങ്ങളും ലഭ്യമാക്കുന്ന ചെറിയ സംരംഭങ്ങളെ പോലും വലിയ രീതിയിൽ ബാധിക്കുകയാണ്. വിലക്കയറ്റവും മറ്റൊരു വെല്ലുവിളിയാണെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. ഹോട്ടലുകൾ അടച്ചാൽ നൂറുകണക്കിന് ജീവനക്കാരുടെ ജോലിയും വരുമാനവും അവതാളത്തിലാകും.ചില ഹോട്ടലുകൾ വിറകടുപ്പുകളിലേക്ക് മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും നഗരപ്രദേശങ്ങളിൽ ഇത് പ്രായോഗികമല്ലെന്ന് ഹോട്ടലുടമകൾ വ്യക്തമാക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേരളത്തിലെ ഭക്ഷണശാലകളും ഉടൻ നിശ്ചലമായേക്കാം.
Cooking gas shortage





































