കല്യാശേരി: ജനപ്രിയതയോടൊപ്പം വികസന മുന്നേറ്റവും സൃഷ്ടിച്ച കല്യാശേരിയിൽ ചുവപ്പ് രാശി അനുദിനം പടരുകയാണ്. യുഡിഎഫ് കേന്ദ്രങ്ങളിൽ ഉൾപ്പടെ സ്ഥാനാർഥി എം വിജിനെ കാണാനും സൗഹൃദം പങ്കിടാനും ഓരോ കേന്ദ്രങ്ങളിലേക്ക് ജനങ്ങൾ ഒഴുകിയെത്തുകയാണ്. നാട്ടുകാരുടെ ഏതൊരാവശ്യത്തിനും അവരിൽ ഒരാളായി ഒപ്പമുണ്ടാക്കുന്ന വിജിനെ അത്രയേറെ ചേർത്തു പിടിക്കുകയാണ് കല്യാശേരി.വികസന കാഴ്ച്ചപ്പാടുകൾക്ക് പുതിയ ദിശാബോധം പകർന്ന യുവ നേതാവിൻ്റെ ഇടപെടലുകളും നാടിനെ അത്രയേറെ മുന്നോട്ട് നയിച്ചു.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് പരിധിയിൽ പോലും വിവേചനമില്ലാതെ കോടികളുടെ വികസനമെത്തിച്ചു. മാട്ടൂൽ, മാടായി പ്രദേശങ്ങളുടെ കടൽതീരത്തിൻ്റെ സുരക്ഷക്കായി എൽ ഡി എഫ് സർക്കാർ അനുവദിച്ച16 കോടി രൂപ ചെലവഴിച്ച് പണിയുന്ന സംരക്ഷണഭിത്തി നിർമ്മാണം അന്തിമഘട്ടത്തിലെത്തി, മാട്ടൂൽ മാടായി ചൂട്ടാട് പാലക്കാട് റോഡിന് 35 കോടിയും ,വാടിക്കൽ കടവ് റോഡിന് 2.20 കോടി രൂപയും അനുവദിച്ചു.മാട്ടൂലിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മത്സ്യ ഗ്രാമം പദ്ധതിക്കും രൂപം നൽകി.
ഏഴ് കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. മാട്ടൂൽ സി എച്ച് മുഹമ്മദ് കോയ സ്മാർക ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് നാല് കോടിയും എല്ലാഎയിഡഡ് സ്കൂളുകൾക്ക് കംപ്യുട്ടറും നൽകി.നാടിൻ്റെ ആവശ്യം കണ്ടറിഞ്ഞ് നടപ്പാക്കിയ എം വിജിന് ഭൂരിപക്ഷം ഇരട്ടിയാക്കുമെന്നാണ് വോട്ടർമാർ സ്ഥാനാർഥിക്ക് നൽകുന്ന ഉറപ്പ്.ബുധനാഴ്ച്ച മാട്ടൂൽ സൗത്ത് ലക്ഷംവീട് നഗറിൽനിന്നാണ് പര്യടനം ആരംഭിച്ചത്.
ഒളിയങ്കര പള്ളിച്ചാൽ, സെൻട്രൽ യാസിൻ റോഡ് സുബൈദ സ്റ്റോർ, അരിയിൽ ചാൽ ,കക്കാടൻചാൽ, ഇട്ടമ്മൽ പ്രേമൻ കട, കണ്ണപുരം ഇടക്കേപ്പുറം തെക്ക്, തെങ്ങിൻചാൽ,പൂക്കോട്ടിക്കാവ്, മാക്കൂട്ടൻ ബാലൻ പീടിക, തൃക്കോത്ത് വായനശാല,ഫ്രൻസ് കലാസമിതി,കവിണിശ്ശേരി വയൽ, ഒതയമ്മാടം സ്ക്കൂൾ പരിസരം, പള്ളിച്ചാൽ, മുണ്ടപ്രം, പുതുവക്കൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പള്ളിക്കരയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥി എം വിജിൻ, പി വി ബാബു രാജേന്ദ്രൻ, എം ശ്രീധരൻ, പി പി ഷാജിർ, എം വി ഷിമ, ടി കെ ദിവാകരൻ, പി വി ജിതേഷ്, കെ വി സാഗർ, സ്വാതി പ്രദീപ്, എ സുദാജ്,ടി ടി സായന്ത് എന്നിവർ സംസാരിച്ചു.
m vijin


































