കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളുടെ അകത്തും പുറത്തും ക്യാമറ കണ്ണുകളുടെ നിരീക്ഷണ ജാഗ്രത. നൂറ് ശതമാനം വെബ് കാസ്റ്റിങ്ങും ബൂത്തിന് പുറത്ത് ക്യാമറ സ്ഥാപിക്കുകയും വഴി കുറ്റമറ്റതും സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഉറപ്പാക്കുന്നത്. ജില്ലയിലെ ബൂത്തുകളിൽ ക്യാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ആകെ 2177 പോളിംഗ് സ്റ്റേഷനുകളാണ് കണ്ണൂർ ജില്ലയിലുള്ളത്.
ബൂത്തിന് പുറത്ത് സ്ഥാപിക്കുന്ന ക്യാമറ വഴി വോട്ടർമാരുടെ നീണ്ട വരി കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. വെബ് കാസ്റ്റിങ് തത്സമയം നിരീക്ഷിക്കാൻ രണ്ട് തലങ്ങളിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. കണ്ണൂർ കളക്ടറേറ്റിൽ ജില്ലാതല കൺട്രോൾ റൂം പ്രവർത്തിക്കുമ്പോൾ ഓരോ നിയമസഭ മണ്ഡലത്തിലും അതാത് വരണാധികാരി മേൽനോട്ടം വഹിക്കുന്ന മറ്റൊരു കൺട്രോൾ റൂമും പ്രവർത്തിക്കും. മണ്ഡലം തല കൺട്രോൾ റൂമിൽ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സന്ദർശനവും ഉണ്ടാകും. വെബ് കാസ്റ്റിങ് വിഭാഗത്തിൽ ഉൾപ്പെടുന്ന ജീവനക്കാർക്കായി പ്രത്യേക പരിശീലനവും തയ്യാറായിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ വോട്ടെടുപ്പ് മൊത്തം പകർത്തിയ ദൃശ്യങ്ങൾ പിന്നീട് ഹാർഡ് ഡിസ്ക്കിലാക്കി സംസ്ഥാന ചീഫ് ഇളക്ട്രറൽ ഓഫീസർക്ക് കൈമാറും.
Camera eyes inside and outside the booth































