കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ആദ്യമായി നൂറ് ശതമാനം വെബ് കാസ്റ്റിംഗ് നടപ്പാക്കിയ ജില്ലയായി മാറി കണ്ണൂർ. സമാധാനപരവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ ഈ ക്യാമറ കണ്ണുകൾ നിർണായക പങ്കാണ് വഹിച്ചത്.
ഒരു വാർ റൂം മാതൃകയിലായിരുന്നു വ്യാഴാഴ്ച്ച ജില്ലാ കളക്ടറേറ്റിൽ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം പ്രവർത്തിച്ചത്. 187 ജീവനക്കാർ തങ്ങൾക്ക് മുന്നിൽ നിരത്തിയ 110 ഡെസ്ക്ടോപ്പുകളിലൂടെയും അത്രയും തന്നെ ടി.വികളിലൂടെയും ജില്ലയിലെ 2183 പോളിംഗ് സ്റ്റേഷനുകളിൽ സ്ഥാപിച്ച 4366 ക്യാമറ ദൃശ്യങ്ങൾ ഇമ ചിമ്മാതെ നിരീക്ഷിച്ചു.
പുലർച്ചെ 5 മണിക്ക് തുടങ്ങിയ കൺട്രോൾ റൂമിന്റെ പ്രവർത്തനം രാത്രി വൈകിയും തുടർന്നു. പോളിംഗ് മന്ദഗതിയിലായ ബൂത്തുകളിൽ അപ്പപ്പോൾ ബന്ധപ്പെട്ടും, ആപ്പിൽ പോളിംഗ് അപ്ഡേഷൻ താമസിച്ച പ്രിസൈഡിംഗ് ഓഫീസർമാരെ ഉണർത്തിയും തിരഞ്ഞെടുപ്പ് നടപടികളുടെ വേഗത നിയന്ത്രിച്ചത് ഈ കൺട്രോൾ റൂമിൽ നിന്നായിരുന്നു. വോട്ടെടുപ്പ് സമയം കഴിഞ്ഞശേഷം 50-ൽ കൂടുതൽ പേർ ടോക്കണുമായി വരി നിൽക്കുന്ന ബൂത്തുകളിലും പിന്നീട് 30-ൽ കൂടുതൽ പേർ വരിയിലുള്ള ബൂത്തുകളിലും അപ്പപ്പോൾ ബന്ധപ്പെട്ട് നടപടികൾ ത്വരിതഗതിയിലാക്കി.
ഓരോ ഓപ്പറേറ്റർമാർക്കും 24 ബൂത്തുകളുടെ ചുമതലയാണ് നൽകിയിരുന്നത്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ അരുൺ കെ. വിജയൻ മുഴുവൻ സമയവും കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ക്രമസമാധാന വിഷയങ്ങൾ നിരീക്ഷിക്കാൻ കണ്ണൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച്, റൂറൽ സ്പെഷ്യൽ ബ്രാഞ്ച്, കണ്ണൂർ സിറ്റി സൈബർ പോലീസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും കൺട്രോൾ റൂമിലുണ്ടായിരുന്നു. കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വകുപ്പുകളിലെ ജീവനക്കാരും ഇതിന്റെ ഭാഗമായി.
കേന്ദ്ര പൊതു നിരീക്ഷകൻ ഡോ. ബൽക്കർ സിങ്, കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ്ചന്ദ്ര, സിറ്റി പോലീസ് കമ്മീഷണർ പി. നിതിൻ രാജ് എന്നിവർ കൺട്രോൾ റൂം സന്ദർശിച്ചു. പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്സ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. ബിന്ദു, അസി. എഞ്ചിനീയർ ടോമി തോമസ് എന്നിവർ നോഡൽ ഓഫീസർമാരായും; അസി. കലക്ടർ എഹ്തെദാ മുഫസിർ, എ.ഡി.എം കല ഭാസ്‌കർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ഡോ. എൻ സിബി എന്നിവർ കൺട്രോൾ റൂം നിയന്ത്രിക്കാനും നേതൃത്വം നൽകി.
webcastng





























