കണ്ണൂർ: തളിപ്പറമ്പിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടി കെ ഗോവിന്ദന്‍ മാഷുമായി തനിക്കുളളത് പാര്‍ട്ടിക്ക് അതീതമായ ബന്ധമെന്ന് അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. തന്നെ സ്നേഹത്തോടെ ഒന്ന് നോക്കിയ ഒരാളെപ്പോലും ജീവിതത്തിൽ മറക്കാൻ കഴിയില്ലെന്നും അതിന് രാഷ്ട്രീയ വിനോദിനി പറഞ്ഞു. ടി കെ ഗോവിന്ദനെ വർഗവഞ്ചകൻ എന്ന് വിളിക്കാൻ തനിക്കാവില്ലെന്നും അവർ വ്യക്തമാക്കി. കോടിയേരിയെന്ന നേതാവിനോടോ മനുഷ്യനോടോ ഉളള സ്നേഹംകൊണ്ട് വീട്ടിലെത്തുന്നവരെ സ്നേഹത്തോടെ തന്നെ ചേർത്തുനിർത്തുമെന്നും അതിൽ രാഷ്ട്രീയമൊന്നും കലർത്തുന്നില്ലെന്നും വിനോദിനി പറഞ്ഞു. കോടിയേരിയിലെ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ടി കെ ഗോവിന്ദനും ഭാര്യ രമണിയും സന്ദർശനം നടത്തിയിരുന്നു. അതിനുപിന്നാലെ റിപ്പോർട്ടർ ടിവിയോടായിരുന്നു വിനോദിനി ബാലകൃഷ്ണന്റെ പ്രതികരണം.
'എന്റെ മൂത്ത മകന്‍ ഡിഗ്രി കഴിഞ്ഞ സമയത്ത് കുറച്ചുകാലം മാഷിന്റെ മരുമകനൊപ്പം ഡല്‍ഹിയിലായിരുന്നു. എന്നെ സ്‌നേഹത്തോടെ നോക്കിയ ഒരാളെപ്പോലും ജീവിതത്തില്‍ മറക്കില്ല. അത് ആരായാലും. അതിന് രാഷ്ട്രീയമൊന്നുമില്ല. വ്യക്തിപരമായി എന്നെ ചേര്‍ത്തുപിടിക്കുന്ന ആളെ ജീവിതകാലം മുഴുവന്‍ മറക്കില്ല. അതില്‍ രാഷ്ട്രീയം കാണില്ല. എനിക്ക് അദ്ദേഹത്തെ വര്‍ഗവഞ്ചകന്‍ എന്ന് വിളിക്കാനാകില്ല. ഗോവിന്ദേട്ടനും കുടുംബവുമായി എനിക്കും എന്റെ കുട്ടികള്‍ക്കുമുളള ബന്ധത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അതില്‍ രാഷ്ട്രീയമൊന്നും കലര്‍ത്തുന്നില്ല. വര്‍ഗവഞ്ചകന്‍ എന്ന് വിളിക്കേണ്ട ആവശ്യമില്ല. ആരൊക്കെ എന്റെ വീട്ടില്‍ സ്‌നേഹത്തോടെ കയറിവരുന്നോ അവരെ സ്‌നേഹത്തോടെ തന്നെ ചേര്‍ത്തുനിര്‍ത്തും. എന്നോടുളള സ്‌നേഹമുണ്ട്, എന്റെ ഭര്‍ത്താവിനോട്, കോടിയേരിയെന്ന നേതാവിനോടോ മനുഷ്യനോടോ ഉളള സ്‌നേഹമാകാം. അതിന് വേറെ മാനങ്ങളൊന്നും കാണേണ്ടതില്ല. വ്യക്തിപരമായാണ് ഗോവിന്ദേട്ടനും രമണിയേച്ചിയും കുട്ടികളും വന്നിരിക്കുന്നത്. എനിക്ക് മറക്കാന്‍ പറ്റില്ല ഒന്നും. എന്നെ സ്‌നേഹത്തോടെ നോക്കിയ ആളെ ഞാന്‍ മറക്കില്ല'- വിനോദിനി പറഞ്ഞു.
തളിപ്പറമ്പിലെ വിജയത്തിന് പിന്നാലെയാണ് ടി കെ ഗോവിന്ദനും കുടുംബവും കോടിയേരിയുടെ വീട്ടിലെത്തിയത്. തന്റെ എല്ലാ വ്യക്തിപരമായ കാര്യങ്ങളിലും കോടിയേരി പങ്കെടുക്കാറുണ്ടെന്ന് ടി കെ ഗോവിന്ദന്‍ പ്രതികരിച്ചു. കോടിയേരിയുമായും കുടുംബവുമായും അടുത്ത ബന്ധമാണുള്ളതെന്നും കോടിയേരിയുമായുള്ള ബന്ധം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ലെന്നുമാണ് ടി കെ ഗോവിന്ദന്‍ പ്രതികരിച്ചത്.
T k Govindan Master


































