തിരുവനന്തപുരം: ജനസാഗരത്തെ സാക്ഷി നിർത്തി കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്ങിനിറഞ്ഞ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ മുമ്പാകെയാണ് സത്യവാചകം ചൊല്ലിയത്. കേരള ജനത തെരഞ്ഞെടുത്ത ടീം യു.ഡി.എഫിലെ 102 പേരിൽനിന്ന് തെരഞ്ഞെടുത്ത 20 മന്ത്രിമാരും അധികാരമേറ്റു.
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ തെരുവിലിറങ്ങിയ ജനസഹസ്രങ്ങളുടെ തുടർച്ചപോലെ ഇന്നലെ ഉച്ചമുതൽ വൻ ജനപ്രവാഹത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. പതിറ്റാണ്ടിന് ശേഷമുള്ള യു.ഡി.എഫ് മന്ത്രിസഭയുടെ കൊടിയേറ്റം ജനകീയതയുടെ മഹാവിളംബരമായി. അധികാര പ്രവേശനത്തിന് സാക്ഷികളാകാൻ ലോക്സഭ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദൻ സിങ് സുഖു, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സാഹിത്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ വേദിയിൽ എത്തിയിരുന്നു.
v d satheesan


































