തളിപ്പറമ്പ്: കനത്ത മഴയെത്തുടർന്ന് തളിപ്പറമ്പ് കുപ്പത്ത് നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിൽ നിന്ന് മണ്ണും ചെളിയും വീടുകളിലേക്ക് ഒഴുകിയിറങ്ങി ജനജീവിതം ദുസ്സഹമായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ പ്രദേശത്തെ ഇരുപതോളം വീടുകളിലാണ് ഇത്തരത്തിൽ ചെളി കയറിയത്. ചെളിവെള്ളം സി.എച്ച് നഗർ റോഡിലേക്ക് വൻതോതിൽ ഒഴുകിയെത്തിയതോടെ അറുപതിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ വഴിയിലൂടെയുള്ള കാൽനടയാത്ര പോലും അസാധ്യമായി മാറിയിരിക്കുകയാണ്.
തുടർന്ന് ഇന്ന് രാവിലെ നാട്ടുകാർ തന്നെ നേരിട്ടിറങ്ങിയാണ് റോഡിലെ ചെളി നീക്കം ചെയ്തത്. ചെളി ഒഴുകിയെത്തുന്ന പ്രശ്നത്തിന് സ്ഥിരമായ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് മാസങ്ങൾക്ക് മുൻപ് നാട്ടുകാർ ദേശീയപാത നിർമ്മാണം തടഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതോടെ ഏതാനും മാസങ്ങളായി ഇവിടെ നിർമ്മാണ പ്രവൃത്തികൾ പൂർണ്ണമായും നിലച്ച മട്ടാണ്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് ഈ പ്രദേശത്തെ വീടുകളിൽ നാല് അടിയോളം ഉയരത്തിൽ ചെളിയടിഞ്ഞ് വൻ നാശനഷ്ടം സംഭവിച്ചിരുന്നു. അന്ന് നാട്ടുകാർ ദേശീയപാത ഉപരോധിച്ചതിനെ തുടർന്ന് ജില്ലാ കളക്ടറും അധികൃതരും സ്ഥലത്തെത്തി താല്കാലിക ചാലുകളും തടയണകളും നിർമ്മിച്ച് നൽകിയെങ്കിലും, നിലവിൽ ഈ ചാലുകളെല്ലാം ചെളി നിറഞ്ഞ് മൂടിയതാണ് വീണ്ടും ദുരവസ്ഥയ്ക്ക് കാരണമായത്. കഴിഞ്ഞ വർഷം കുപ്പം കപ്പണത്തട്ടിൽ നിർമ്മാണം നടക്കുന്ന ഭാഗത്ത് വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. പുതിയ മഴക്കാലം ശക്തി പ്രാപിക്കുന്നതോടെ വീണ്ടും മണ്ണിടിഞ്ഞ് വീടുകൾ അപകടത്തിലാകുമോ എന്ന വലിയ ഭീതിയിലാണ് പ്രദേശവാസികൾ.
സംഭവസ്ഥലം സന്ദർശിച്ച ആർ.ഡി.ഒ എസ്. വന്ദന, വില്ലേജ് ഓഫിസർ വിനോദ് കുമാർ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തുകയും ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് അടിയന്തര റിപ്പോർട്ട് നൽകുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Taliparamba Kuppam


































