കല്യാശേരി; എൽഡിഎഫ് സർക്കാർ ബജറ്റിൽ കല്യാശേരിക്കായി അനുവദിച്ച പ്രധാന പദ്ധതികളെല്ലാം ഒഴിവാക്കി യുഡിഎഫ് സർക്കാരിന്റെ പ്രഥമ ബജറ്റ്. മാടായി–മാട്ടൂൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ പഴയങ്ങാടി–വാടിക്കൽകടവ്–- മാട്ടൂൽ റോഡ് നവീകരണത്തിന് 2.20 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, അത് ഇപ്പോഴത്തെ ബജറ്റിൽനിന്ന് ഒഴിവാക്കി. ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യം പരിഗണിച്ചാണ് റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കാൻ പ്രഥമ പരിഗണന നൽകിയത്.
ചെറുകുന്ന് കണ്ണപുരം പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രതിരോധ പ്രവർത്തനത്തിന് 1.50 കോടി രൂപ അനുവദിച്ചതും ഇല്ലാതാക്കി. വീടുകളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറുന്നത് ശാശ്വതമായി തടയാൻ ആവിഷ്‌കരിച്ച പദ്ധതിയെയാണ് യുഡിഎഫ് സർക്കാർ ബജറ്റിൽ ഉൾപ്പെടുത്താതെ നീക്കിയത്. സംസ്ഥാനപാതയായ പിലാത്തറ -പാപ്പിനിശേരി കെഎസ്ടിപി റോഡ് ആരംഭിക്കുന്ന പിലാത്തറ പിരാക്കാംതടത്ത് റോഡ് സൗന്ദര്യവൽക്കരണത്തിന് 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഈ പദ്ധതിയും ഒഴിവാക്കി. വികസന പ്രവർത്തനങ്ങളെ അട്ടിമറിച്ച് കല്യാശേരി മണ്ഡലത്തോട് യുഡിഎഫ് സർക്കാർ കാണിക്കുന്ന അവഗണന പ്രതിഷേധാർഹമാണെന്ന് എം വിജിൻ എംഎൽഎ പറഞ്ഞു.
വാടിക്കൽ കടവ് റോഡിൻ്റെ ഫണ്ട് ഇല്ലാതാക്കിയ യുഡിഎഫ് നിലപാടിനെതിരെ ശനിയാഴ്ച വൈകിട്ട് സിപിഐ എം നേതൃത്വത്തിൽ മുനീർ സ്കൂൾ ജംങ്ഷനിൽ ഇന്ന് (20-6-26- ശനി) വൈകിട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
Content Highlight: Protest dharna in Mattul today



































