തളിപ്പറമ്പ്: കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ അവസാന ബജറ്റിൽ തളിപ്പറമ്പിന് പ്രഖ്യാപിച്ച പദ്ധതികളിൽ ഒന്നുപോലും അധികമായി അനുവദിക്കാതെ യുഡിഎഫ് സർക്കാറിന്റെ ആദ്യ ബജറ്റ്. എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയായിരിക്കെ പ്രഖ്യാപിച്ച പദ്ധതികളെയാണ് പിആർ ടീമിന്റെ സഹായത്തോടെ സ്വന്തം പേരിലാക്കി എട്ടുകാലി മമ്മൂഞ്ഞ് ചമയാൻ പുതിയ എംഎൽഎയുടെ ശ്രമം.
ബജറ്റിൽ ഇല്ലാത്ത പദ്ധതികൾ ലഭിച്ചതായും ടോക്കൺ വകയിരുത്തൽ മാത്രമുള്ള പദ്ധതികൾക്ക് തുക അനുവദിച്ചതായും മുൻ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ അനുവദിക്കപ്പെട്ട പദ്ധതികളെ പുതിയ നേട്ടങ്ങളായി അവതരിപ്പിച്ചുമാണ് യുഡിഎഫ് പത്രത്തിന്റെ സഹായത്തോടെ യാഥാർഥ്യം മറച്ചുവെക്കാൻ പുതിയ യു ഡി എഫ് എംഎൽഎ ശ്രമിക്കുന്നത്.
ആന്തൂർ നഗരസഭയിലെ വെള്ളിക്കീൽ ഇക്കോ ടൂറിസം പദ്ധതി രണ്ടാം ഘട്ടം, തളിപ്പറമ്പ എക്സൈസ് റേഞ്ച് ഓഫീസ്, കോൾത്തുരുത്തി പാലം, ഇ കെ നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി രണ്ടാംഘട്ടം, പറശ്ശിനിക്കടവ് റസ്‌റ്റ്‌ഹൗസ്, വിവിധ റോഡ് വികസന പദ്ധതികൾ തുടങ്ങിയവയെല്ലാം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മുഖേന കഴിഞ്ഞ ബജറ്റിൽ തുക അനുവദിക്കപ്പെട്ട പദ്ധതികളാണ്. ഇവയെ ഉൾപ്പെടെ പുതിയ ബജറ്റിൽ അനുവദിച്ച പദ്ധതികളെന്ന രീതിയിൽ അവതരിപ്പിച്ച് വോട്ടർമാരെ കബളിപ്പിക്കുകയാണ് യുഡിഎഫ് എംഎൽഎ.
സ്കൂളുകളിൽ സ്റ്റേജ്, ഓഡിറ്റോറിയം, ഓപ്പൺ ജിം നിർമാണം (2 കോടി), പൊക്കുണ്ട്-തേർത്തല റോഡ് നവീകരണം (7 കോടി), കുറ്റ്യാട്ടൂർ വാതക ശ്മശാനം (1.5 കോടി) ഇവയ്‌ക്കെല്ലാം വെറും 100 രൂപ ടോക്കൺ മാത്രമണ് വകയിരുത്തിയത്. പ്രൊപ്പോസൽ നൽകിയ പദ്ധതികൾ പ്രാവർത്തികമാകണമെങ്കിൽ തുകയുടെ 20ശതമാനമെജ്കിലും ബജറ്റിൽ അനുവദിക്കണം. അല്ലാത്തവയ്‌ക്കൊന്നും ഭരണാനുമതിയോ പ്രവൃത്തി ആരംഭിക്കാനുള്ള യഥാർഥ സാമ്പത്തിക പിന്തുണയോ ലഭിക്കില്ല. എന്നിട്ടും തുക അനുവദിച്ചുവെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതും പച്ചയായ നുണപറച്ചിലാണ്. നാടുകാണി സർക്കാർ കോളേജ്( 20 കോടി), തവളപ്പാറ സ്റ്റേഡിയം(2 കോടി), പന്നിയൂർ എൽപി. സ്കൂൾ ഗ്രൗണ്ട്( 1 കോടി), കൊളന്തകടവ് പാലം(15 കോടി), പാമ്പുരത്തി പാലം(5 കോടി), തീരദേശ റോഡുകൾ( 6 കോടി), മയ്യിൽ നഗര സൗന്ദര്യവത്കരണം(5 കോടി), മയ്യിൽ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ്(5 കോടി), ധർമശാല സൗന്ദര്യവത്കരണം( 1 കോടി), കാലിക്കടവ്-–കരിമ്പം പുഴ നവീകരണം( 5 കോടി), മലപ്പട്ടം വ്യവസായ പാർക്ക്( 3 കോടി) എന്നീ പദ്ധതികൾക്കാവട്ടെ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാർ അവസാന ബജറ്റിൽ 30 കോടിയോളം രൂപ തളിപ്പറമ്പിന് മാത്രം നൽകിപ്പോൾ യുഡിഎഫ് സർക്കാർ ബജറ്റിൽ അനുവദിച്ചിരിക്കുന്നത് 2.85കോടിരൂപ മാത്രമാണ്. ഇൗ നാണക്കേട് മറച്ചുവയ്‌ക്കാനാണ് കൂലിയെഴുത്തുകാരുടെ പിന്തുണയോടെ ബജറ്റിൽ വികസന നേട്ടങ്ങളെന്ന പെരുപ്പിച്ച കണക്ക് അവതരിപ്പിക്കുന്നത്.
ഇതിൽ തന്നെ മുൻ സർക്കാരിന്റെ കാലത്ത് നൽകിയതല്ലാതെ അനുവദിച്ച പ്രധാന പദ്ധതി എരുവാട്ടി–വിമലശ്ശേരി–തേർത്തല്ലി റോഡ് നവീകരണത്തിനുള്ള ഒരു കോടി രൂപ മാത്രമാണെന്നിരിക്കെ യുഡിഎഫ് എംഎൽഎയുടെ അവകാശവാദങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
സൂ ആൻഡ് സഫാരി പാർക്ക്, സിനിമ തീയറ്റർ, മയ്യിൽ കേന്ദ്രീകരിച്ച് റവന്യു ടവർ, കുട്ട്യാട്ടൂർ മാങ്ങയുടെ അന്താരഷ്ട്ര വിപണന സാധ്യതകൾ വർദ്ധിപ്പിച്ചു പ്രാദേശിക സമ്പത് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള മഞ്ജിഫെറ ഇന്റർനാഷണൽ മംഗോ പാർക്ക് എന്നിങ്ങനെയുള്ള തളിപ്പറമ്പ മണ്ഡലത്തിന് വലിയ വികസന സാധ്യതകൾ നൽകുന്ന പദ്ധതികളെല്ലാം യു ഡി എഫ് സർക്കാർ വന്നതോടുകൂടി അവസാനിക്കുകായാണ് എന്നാണ് ബജറ്റിലൂടെ മനസ്സിലാകുന്നത്. സംസ്ഥാനത്തിന് തന്നെ മാതൃകയായ വികസനക്കുതിപ്പ് യാഥാർത്ഥ്യമാക്കിയ തളിപ്പറമ്പ് മണ്ഡലത്തോടുള്ള കടുത്ത അവഗണന നാടിൻ്റെ തുടർ മുന്നേറ്റത്തിന് തുരങ്കം വയ്ക്കുന്നതാണ് എന്നും എൽ ഡി എഫ് പ്രസ്താവനയിൽ പറഞ്ഞു.
Content Highlight: LDF Taliparamba constituency committee




































