തിരുവനന്തപുരം: എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയിൽ ഗുരുതര ക്രമക്കേടെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി വേണ്ട പരീക്ഷയ്ക്ക് പ്ലസ് ടു നിലവാരം പോലുമുണ്ടായിരുന്നില്ല. ഭൂരിഭാഗം ചോദ്യങ്ങൾക്കും ഓപ്ഷൻ 'ബി' ഉത്തരമായി വരുന്ന രീതിയിൽ, ഉത്തരസൂചിക തയ്യാറാക്കിയെന്നും പരാതി. പുനപരീക്ഷ ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചു.
എക്കണോമിക്സ് ആൻഡ് സ്റ്റാറ്റസ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയുടെ വിജ്ഞാപനം വന്ന നാൾ മുതൽ പിഎസ്‍സിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് അടിമുടി വീഴ്ചകളായിരുന്നു. 2025 ഒക്ടോബർ 30നാണ് വിജ്ഞാപനം വന്നത്. 2026 മാർച്ച് 24ന് പരീക്ഷയുടെ സിലബസ് പ്രസിദ്ധീകരിച്ചു. മുൻതവണകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കൊമേഴ്സ് ബിരുദാനന്തര ബിരുദം ഉള്ളവർക്കും പരീക്ഷ എഴുതാമായിരുന്നു. പക്ഷേ കോമേഴ്സ് ഭാഗങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിരുന്നില്ല. പരാതി നൽകിയെങ്കിലും ഫലം കാണാതെ വന്നതോടെ, കൊമേഴ്സ് പശ്ചാത്തലം ഉള്ള പലരും പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകിയുമില്ല. കൺഫർമേഷൻ വിൻഡോ അടച്ചതിനുശേഷം, പരീക്ഷയ്ക്ക് കഷ്ടിച്ച് രണ്ടുമാസം മാത്രം ശേഷിക്കെ കൊമേഴ്സ് ഭാഗങ്ങൾ ഉൾപ്പെടുത്തി പിഎസ്‍സി പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു.
സാധാരണ സിലബസ് പ്രസിദ്ധീകരിച്ചതിനുശേഷം 90 ദിവസമെങ്കിലും പഠിക്കാൻ സാവകാശം നൽകുന്നതാണ്. പഠിക്കാൻ വേണ്ടത്ര സമയം ലഭിക്കാത്തത് വിദ്യാർത്ഥികൾ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ജൂൺ 18നാണ് പരീക്ഷ നടന്നത്. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി വേണ്ട ഗസറ്റഡ് തസ്തികയിലേക്കുള്ള പരീക്ഷയാണ്. പക്ഷേ പരീക്ഷയിൽ ചോദിച്ച ചോദ്യങ്ങൾക്ക് പ്ലസ് ടു നിലവാരം പോലുമില്ലെന്ന് ഉദ്യോഗാർത്ഥികൾ. ഒരു സ്വകാര്യ അക്കാദമിയുടെ റാങ്ക് ഫയലിൽ നിന്നുള്ള ചോദ്യങ്ങൾ അതേപോലെ പകർത്തിയതായും ആക്ഷേപം. ചോദ്യങ്ങൾ തയ്യാറാക്കിയത് അതാത് വിഷയങ്ങളിലും ഉള്ള വിദഗ്ധരല്ലെന്നും സിലബസ് നൽകിയാൽ ചാറ്റ് ജിപിടി തയ്യാറാക്കി നൽകുന്നതിന് സമാനമായുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നതെന്നും പരാതി ഉയർന്നു.
Content Highlight: Suspicions of foul play in yet another PSC exam


































