കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌ക്കരന് ജാമ്യം. ജില്ല സെഷൻസ് കോടതിയാണ് ജിതിൻ ഭാസ്‌ക്കരന് ജാമ്യം അനുവദിച്ചത്. വടകര മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജിതിൻ ഭാസ്‌ക്കരൻ ജില്ല സെഷൻസ് കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ബി.എസ് ബിന്ദുകുമാരിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യമാണ് അനുവദിച്ചത്. കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കും. ആഴ്ചയിൽ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്.
കഴിഞ്ഞ 16 നാണ് പ്രത്യേക അന്വേഷണസംഘം ജിതിൻഭാസ്‌ക്കറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്താണ് എംഎസ്എഫ് നേതാവിന്റേത് എന്ന വ്യാജേന ഒരു സ്‌ക്രീൻ ഷോട്ട് പ്രചരിച്ചത്. അതിലാണ് ഡിവൈഎഫ്‌ഐ നേതാവായിരുന്ന ജിതിൻ ഭാസ്‌ക്കരൻ അറസ്റ്റിലായത്.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും സ്‌ക്രീൻഷോട്ട് നിർമ്മിച്ച ആളെ കണ്ടെത്താൻ സാധിച്ചില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
Content Highlight: Kafir screenshot case


































