ചെറുകുന്ന്: അറ്റകുറ്റപ്പണിക്ക് ശേഷവും കുഴികൾ രൂപപ്പെട്ട താവം മേൽപ്പാലം എൻഐടിയുടെ വിദഗ്ധ സംഘം പരിശോധിച്ചു. ദിവസങ്ങളോളം ഗതാഗതം നിർത്തിവച്ചാണ് മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ, വീണ്ടും കുഴികൾ രൂപപ്പെട്ടതിനാലാണ് പ്രശ്‌നം പരിഹരിക്കാനാണ് എൻഐടി വിദഗ്ദ്ധ സംഘം പ്രാഥമിക പരിശോധന നടത്തിയത്. വിശദമായ പരിശോധന നടത്തി പഠന റിപ്പോർട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എം വിജിൻ എംഎൽഎ പറഞ്ഞു.
2018 ൽ ആർഡിഎസ് കൺസ്ട്രക്ഷൻ കമ്പനിയാണ് പാലം നിർമിച്ചത്. നിർമാണത്തിലുള്ള അപാകം കാരണം കുഴികൾ രൂപപ്പെട്ടു. പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും കുഴികൾ രൂപപ്പെടുകയാണ്. പാപ്പിനിശേരി, താവം എന്നീ പാലങ്ങളുടെ വിഷയം എംഎൽഎമാരായ കെ വി സുമേഷും, എം വിജിനും കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെയും പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ പാലങ്ങളുടെ ഉപരിതലം പൊളിച്ച് എക്സ്പാൻഷൻ ജോയിന്റും തുരുമ്പിച്ച കമ്പികൾ മാറ്റി മൈക്രോ കോൺക്രീറ്റിങ് പ്രവൃത്തി നടത്തുകയും ചെയ്തിരുന്നു. എന്നാൽ, മഴ ആരംഭിച്ചതോടെ
മേൽപ്പാലത്തിൽ വീണ്ടും വലിയ കുഴികൾ രൂപപ്പെടുകയാണ്. ഇത് പരിശോധിക്കുന്നതിനാണ് എം വിജിൻ എംഎൽഎയുടെ ആവശ്യപ്രകാരം ഉന്നത സംഘമെത്തിയത്.
എൻഐടി വിദഗ്ദ്ധരായ ഡോ. കെ ജയചന്ദ്രൻ , ഡോ. പി ജെ ചന്ദ്രു, ഡോ. കോഡൽ രാജ്,കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനിയർ ഒ സുനിത, അസി. എൻജിനിയർ ടി രമ്യ, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ മോഹനൻ, കെ പത്മനാഭൻ എന്നിവരും ഉണ്ടായി.
Content Highlight: An expert team from NIT inspected the Thavam flyover






























.png)






