സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും മലയോര മേഖലയിലുള്ളവർക്കും അതീവ ജാഗ്രതാ നിർദേശം നൽകി. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തിങ്കളാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നു.
കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ മാറിത്താമസിക്കാൻ തയ്യാറെടുക്കണം.
ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായോ റവന്യൂ അധികൃതരുമായോ ബന്ധപ്പെട്ട് ക്യാമ്പുകളിലേക്ക് മാറാവുന്നതാണ്. ബലഹീനമായ വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങളോ വൈദ്യുതി പോസ്റ്റുകളോ വീണ് അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
Content Highlight: Heavy-rain






























.png)






