കോഴിക്കോട് : വടകര 'കാഫിർ' സ്‌ക്രീൻഷോട്ട് വിവാദക്കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ ജയിൽമോചിതനായി. 19 ദിവസത്തെ ജയിൽവാസത്തിന് ശേഷം കോഴിക്കോട് ജില്ലാ സെഷൻസ് കോടതി അനുവദിച്ച കർശന ഉപാധികളോടെയുള്ള ജാമ്യത്തിലാണ് ജിതിൻ പുറത്തിറങ്ങിയത്.
ജയിലിന് പുറത്ത് ജിതിന് ഡിവൈഎഫ്ഐ , സിപിഐഎം പ്രവർത്തകർ ചേർന്നാണ് സ്വീകരിച്ചത്. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും, സിപിഐഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു ജിതിൻ. ബ്രോഡ്കാസ്റ്റ് വഴി 200 പേർക്ക് ജിതിൻ സന്ദേശം അയച്ചുവെന്നും തെളിവ് നശിപ്പിച്ചുവെന്നുമാണ് പൊലീസ് കണ്ടെത്തിയത്.
ജില്ലാ ഫോറൻസിക്ക് വിഭാഗത്തിന് ഇത് സംബന്ധിച്ച തെളിവ് ലഭിച്ചിട്ടുണ്ട്. വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മറ്റൊരു ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചിരുന്നുവെന്ന് നേരത്തെ എസ്‌ഐടി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റ അഡ്മിനാണ് ജിതിൻ. ഇതിന് പിന്നാലെ ഈ സ്‌ക്രീൻഷോട്ട് മറ്റ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യപ്പെടുകയാണുണ്ടായത്.
Content Highlight: Kafir screenshot case






























.png)






