തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തില്‍ മരിച്ച എഴുവയസുകാരന്‍ ലോകനേനി യാഷ്‍വൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുക. ലോകനേനി യാഷ്‍വൻ്റെ അവയവവുമായി പോകുന്ന ആംബുലന്‍സിന് സുഗമമായി സഞ്ചരിക്കാന്‍ വഴിയൊരുക്കണമെന്ന് അറിയിപ്പ്. തിരുവനന്തപുരം കിംസ് ആശുപത്രി മുതല്‍ കോഴിക്കോട് ഇഖ്‌റ ആശുപത്രി വരെയാണ് ആംബുലന്‍സിന്റെ യാത്ര. ഇന്ന് രാവിലെ 11നാണ് ആംബുലന്‍സ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ജൂണ്‍ 26നാണ് ലോകനേനി യാഷ്‍വന് അപകടം സംഭവിച്ചത്. ഇന്നലെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ കരള്‍, വൃക്ക, നേത്രപടലങ്ങള്‍, ഹൃദയ വാല്‍വ് എന്നിവയാണ് ദാനം ചെയ്യുന്നത്.
കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മറ്റൊന്ന് കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലേക്കുമാണ് നല്‍കുക. നേത്രപടലങ്ങള്‍ തിരുവനന്തപുരം റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി ആശുപത്രിയിലേക്കും ഹൃദയ വാല്‍വ് ശ്രീചിത്ര ആശുപത്രിയിലേക്കുമാണ് നല്‍കുക.കോട്ടയം വിജയപുരം സ്വദേശിനിയായ നാലുവയസുകാരിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക സ്വീകരിക്കുന്നത്. കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ വൃക്ക സ്വീകരിക്കുന്നത് 17 വയസുള്ള കണ്ണൂര്‍ സ്വദേശിയാണ്.
Content Highlight: Organ donation in the state again: Seven-year-old leaves behind the gift of new life for five people.


































